നഗരത്തിൽ വ്യാജകൂറിയർ തട്ടിപ്പ് തുടരുന്നു; പണം തട്ടാൻ തട്ടിപ്പുകാർ നടത്തുന്നത് നൂതന മാർഗം; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരു ഉൾപ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചുനാളുകളായി ആളുകളെ കബളിപ്പിച്ച് പണം തട്ടാൻ നൂതന മാർഗം തേടിയിരിക്കുകയാണ് തട്ടിപ്പുകാർ.

വ്യാജ കൂറിയർ കമ്പനിയുടെ പേരിൽ ആളുകളിൽനിന്ന് പണം തട്ടുന്നതാണ് ഇപ്പോൾ പ്രചാരത്തിലുള്ള രീതി.

ഇത്തരത്തിൽ ഒട്ടേറെ ആളുകൾ കബളിപ്പിക്കപ്പെട്ടിട്ടും കേസുകൾ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും ആളുകൾ ചതിക്കുഴികളിൽ വീഴുകയാണ്. വിദ്യാഭ്യാസമുള്ളവരാണ് തട്ടിപ്പിനിരയാകുന്നവരിൽ അധികവും.

തട്ടിപ്പിന് സ്വീകരിക്കുന്ന മാർഗങ്ങളെല്ലാം സമാനമാണ്. ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ വന്നിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈനായി ചോദ്യം ചെയ്യുകയും അക്കൗണ്ട് പരിശോധിക്കുന്നതിനായി പണം വാങ്ങുകയും ചെയ്യുന്നതാണ് രീതി.

സി.ബി.ഐ., അല്ലെങ്കിൽ മുംബൈ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറയുന്ന ആളുകളാണ് എല്ലാ തട്ടിപ്പ് കേസുകളിലും ചോദ്യം ചെയ്യുന്നത്.

നമ്മുടെ എല്ലാ വിവരങ്ങളും ഫോൺ വിളിക്കുന്നയാൾ പറയുന്നതിനാൽ പാഴ്‌സൽ വന്നത് സത്യമാണെന്ന് വിശ്വസിച്ചു പോവുകയാണ് ചെയ്യുന്നത്.

ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തിട്ടും ആളുകൾ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീണുപോകുന്നു.

ബെംഗളൂരു രാമമൂർത്തിനഗർ സ്വദേശിയായ സോഫ്റ്റ്‌വേർ എൻജിനിയർക്കും ഭാര്യയ്ക്കും 47.7 ലക്ഷം രൂപ നഷ്ടപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പരാതിയിൽ ഈസ്റ്റ് ഡിവിഷൻ സൈബർ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രമുഖ കൂറിയർ കമ്പനിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി മേയ് 18-നാണ് ഫോൺ വന്നത്. തന്റെ പേരിൽ വന്നിട്ടുള്ള പാഴ്‌സലിൽ പാസ്പോർട്ട്, എം.ഡി.എം.എ., ലാപ്‌ടോപ്പ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയുണ്ടെന്ന് അറിയിച്ചു.

തുടർന്ന് മുംബൈ പോലീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ആളുകൾ ഓൺലൈനായി ചോദ്യം ചെയ്യുകയും പിന്നീട് അക്കൗണ്ട് പരിശോധനയ്ക്കായി പണം വാങ്ങുകയുമായിരുന്നു.

കഴിഞ്ഞ ആഴ്ച കോക്സ് ടൗണിൽ താമസിക്കുന്ന 29-കാരിയായ സോഫ്റ്റ്‌വേർ എൻജിനിയർക്ക് 31.3 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. വ്യാജ കൂറിയർ കമ്പനിയുടെ പേരിൽ സമാന രീതിയിലായിരുന്നു തട്ടിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us