സമരം താൽക്കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍

ഡൽഹി: ദിവസങ്ങളായി നടത്തിവരുന്ന സമരം താല്‍കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായുള്ള അനുനയ ചര്‍ച്ചക്ക് ശേഷമാണ് താരങ്ങളുടെ തീരുമാനം. നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും താരങ്ങള്‍.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ലൈംഗീകാരോപണ പരാതികളിലെ അന്വേഷണം ഈ മാസം 15നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി എന്നാണ് വിവരം. എന്നാല്‍ 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് സമരത്തില്‍ സജീവമായിരുന്ന സാക്ഷിമാലിക് അറിയ്ച്ചു. വിഷയം കര്‍ഷക നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും സാക്ഷി പറഞ്ഞു. മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയില്‍ താരങ്ങള്‍ക്കെതിരായ കേസുകളും പിന്‍വലിക്കാനും തീരുമാനമായി. മാത്രമല്ല വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചതായാണ് വിവരം.

അതേസമയം ശനിയാഴ്ച ഗുസ്തിതാരങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരാതികളില്‍ അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായി താരങ്ങള്‍ പറഞ്ഞു. മാത്രമല്ല ഷായെ കണ്ടതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും ആവശ്യമെങ്കില്‍ ജോലി രാജിവെക്കാന്‍ മടിയില്ലെന്നും സാക്ഷിമാലിക് ചൂണ്ടിക്കാട്ടി.

ജനുവരി 18 നാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികള്‍ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട്, തുടങ്ങിയ മുന്‍നിര താരങ്ങളാണ് പ്രതിഷേധവുമായി ജന്ദര്‍ മന്ദിറിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us