സൂര്യതാപമേറ്റ് സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത പതിനൊന്ന് പേര്‍ മരിച്ചു; 120 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്ര: സര്‍ക്കാര്‍ പരിപാടിയില്‍ സൂര്യതാപമേറ്റ് പതിനൊന്ന് പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന സര്‍ക്കാരിന്റെ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് സൂര്യാതാപമേറ്റത്.

നവിമുംബൈയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയ ചടങ്ങിലായിരുന്നു അപകടം. സാമൂഹിക പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരി എന്നറിയപ്പെടുന്ന ദത്താത്രേയ നാരായണ്‍ ധര്‍മ്മാധികാരിയെ ആദരിക്കുന്നതിനായാണ് നവി മുംബൈയിലെ ഖാര്‍ഘറിലെ തുറസായ ഗ്രൗണ്ടില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ധര്‍മ്മാധികാരിയുടെ അനുയായികളും ശിഷ്യന്മാരുമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. രാവിലെ 11.30 മുതല്‍ 1.30 വരെയായിരുന്നു ചടങ്ങ്.

ലക്ഷക്കണക്കിന് ആളുകള്‍ ചടങ്ങിന് എത്തിയിരുന്നു. മണിക്കൂറുകളോളം വെയിലത്ത് നിന്നതിനെ തുടര്‍ന്ന് പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതില്‍ ഗുരുതരാവസ്ഥയിലായ പതിനൊന്ന് പേരാണ് മരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത 125 ഓളം പേര്‍ക്ക് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടു. രോഗികളെ ചികിത്സയ്ക്കായി കൊണ്ടുപോയ കാമോത്തെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ കുടുംബത്തിന് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us