മഹാരാഷ്ട്രയിലെ ഔറംഗബാദ് ഒസ്മാനാബാദ് നഗരങ്ങളുടെ പേരുകൾ മാറുന്നു: ഇരു നഗരങ്ങൾക്കും പുതിയ പേരുകള്‍ പ്രഖ്യാപിച്ച് ഷിന്‍ഡെ സര്‍ക്കാര്‍

മഹാരാഷ്ട്ര: ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഔറംഗാബാദ് ഇനി ഛത്രപതി സാംബാജി നഗര്‍ എന്നും ഒസ്മാനാബാദ് ഇനി ധാരാശിവ് എന്നും അറിയപ്പെടും.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ഷിന്‍ഡെ സര്‍ക്കാര്‍ ഇരു നഗരങ്ങളുടെയും പുതിയ പേരുകള്‍ പ്രഖ്യാപിച്ചത്.

മൂന്ന് പതിറ്റാണ്ടായി ശിവസേന ഉയര്‍ത്തിവരുന്ന ആവശ്യമാണ് ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം. ഇരുനഗരങ്ങളുടെയും പേര് മാറ്റണമെന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു. രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പേര് മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുവര്‍ക്കും നന്ദി പറയുന്നുവെന്നും വ്യക്തമാക്കി മഹാരാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്. ഔറംഗാബാദ് ഇനി ഛത്രപതി സാംബാജി നഗര്‍ എന്നും ഒസ്മാനാബാദ് ഇനി ധാരാശിവ് എന്നും അറിയപ്പെടുമെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു.

മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. സംഭാജിയുടെ കാലത്താണ് മുഗള്‍ രാജവംശവുമായുള്ള മറാത്തകളുടെ പോരാട്ടം ശക്തമായത്. മുഗളന്മാര്‍ മറാത്ത രാജവംശത്തിനു മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുകയും സംഭാജിയെ വധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഔറംഗസീബ് ഔറംഗബാദെന്ന പേര് നല്‍കിയത്. എട്ടാം നൂറ്റാണ്ടില്‍ ഒസ്മാനാബാദിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഗുഹയുടെ പേരാണ് ധാരാശിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us