നാഗര്‍ഹോളയിലൂടെ പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ക്ക് പ്രവേശനഫീസ്; വിശദാംശങ്ങൾ

ബെംഗളൂരു: 640 സ്ക്വയര്‍ കിലോമീറ്ററുള്ള നാഗര്‍ഹോള ദേശീയ കടുവ സങ്കേതത്തിന്‍റെ (രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക്) പരിധിയിലൂടെ കടന്നുപോകുന്ന അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്ക് കര്‍ണാടക പ്രവേശന ഫീസ് ഈടാക്കാൻ തുടങ്ങി. കര്‍ണാടക വനം വന്യജീവി വകുപ്പിന്‍റേതാണ് പുതിയ തീരുമാനം. ഇതുപ്രകാരം കുടക് -മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്പോസ്റ്റിലും വയനാട്-മൈസൂര്‍ അതിര്‍ത്തിയായ ബാവലി ചെക്പോസ്റ്റിലും ഫെബ്രുവരി ഒന്നുമുതല്‍ പ്രവേശനഫീസ് ഈടാക്കിത്തുടങ്ങി. ചെറുവാഹനങ്ങള്‍ക്ക് 20 രൂപയും ലോറി, ബസ് എന്നിവക്ക് 50 രൂപയുമാണ് ഫീസ്.

സങ്കേതത്തിന്‍റെ പരിധിയില്‍ വരുന്ന സംസ്ഥാന-ജില്ല പാതകള്‍ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കാണിത് ബാധകം. മാനന്തവാടി-ബാവലി, ബാവലി-ഹുന്‍സൂര്‍, ബാവലി-കല്ലട്ടി വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ പ്രവേശന ഫീസ് നല്‍കേണ്ടിവരും. ഇതുസംബന്ധിച്ച്‌ കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് നാഗര്‍ഹോള ദേശീയോദ്യാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഉത്തരവ് ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ നിന്നും നാഗര്‍ഹോള വനമേഖല വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും ബാവലി വഴിയാണ്. വിനോദസഞ്ചാരകേന്ദ്രമായ കബനിയിലേക്കുള്ള വഴിയും ഇതിലൂടെയാണ്. മറ്റുപ്രവേശന ചെക്പോസ്റ്റുകളായ നാണച്ചി, ഉദ്ദൂര്‍, കാര്‍മാട്, കല്ലിഹട്ടി, വീരനഹോസെ ഹള്ളി, ആനചൗക്കൂര്‍ എന്നിവിടങ്ങളിലെത്തുന്ന അന്തര്‍സംസ്ഥാനവാഹനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഫീസ് ഈടാക്കും.

സങ്കേതത്തിനുള്ളില്‍ സഞ്ചാരികള്‍ ഏറെ എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രദേശങ്ങളായ ദമ്മനഹട്ട, നാണച്ചി എന്നിവിടങ്ങളില്‍ പാര്‍ക്കിങ്ങിന് ചെറിയ വാഹനങ്ങള്‍ക്ക് 50 രൂപ, വലിയ വാഹനങ്ങള്‍ക്ക് 100 രൂപ എന്നിങ്ങനെ ഈടാക്കുകയും ചെയ്യും.റോഡുമായി ബന്ധപ്പെട്ട വികസനത്തിനും പ്രദേശത്തെ ശുചിത്വം നിലനിര്‍ത്തുന്നതിനുമായാണ് പുതുതായി പ്രവേശന ഫീസ് ഈടാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് നാഗര്‍ഹോള കടുവ സങ്കേതത്തിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us