ബൈക്കിലെത്തിയ സംഘം കാറിലേക്ക് അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നു; കവർച്ചയ്ക്ക് ഒത്താശ ചെയ്ത പോലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ബെംഗളൂരു: ചിക്ക്പേട്ടിനടുത്ത് ബൈക്കിലെത്തിയ കവർച്ചാസംഘം കാറിലേക്ക് അതിക്രമിച്ചു കയറി ലക്ഷങ്ങൾ കവർന്നു. കാറിലുണ്ടായിരുന്ന നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരെ തട്ടിക്കൊണ്ടു പോയാണ് കവർച്ച നടത്തിയത്.

ഈ സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് എസ്. ജെ. പാർക്ക് പോലീസ് ഇൻസ്‌പെക്ടർ യോഗേഷ് കുമാർ പാട്ടീലിനെ താൽക്കാലികമായി പിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ സിറ്റി മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളികൾക്കെതിരെ  ശക്തമായ നിയമ നടപടികൾ തുടരുമെന്ന് പോലീസ് വക്താവ് അറിയിച്ചു.

ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് തുംകൂര് സ്വദേശിയായ വ്യാപാരിയുടെ സഹായികളിൽ നിന്നും ഏകദേശം 26 ലക്ഷത്തോളം  യോഗേഷ്‌കുമാറും സംഘവും തട്ടിയെടുത്തത്. എസ് ഐ ജീവൻ കുമാർ, അടുത്ത ബന്ധുവായ ജ്ഞാന പ്രകാശ് മുതലായവരാണ് സംഘത്തിലെ മറ്റു അംഗങ്ങൾ.

ഇവരിൽ നിന്നാണ് യോഗേഷ് കുമാറിന്റെ പങ്കിനെകുറിച്ചു അറിയാൻ ഇടയായത്. 8 ലക്ഷം രൂപയോളം യോഗേഷ് കുമാർ എടുത്തു എന്നാണു കണക്കാക്കപെടുന്നത്. ബാക്കി തുക മറ്റുള്ളവർക്ക് വീതിച്ചു നൽകുകയും ചെയ്തു.

വ്യാപാരിയുടെ സഹായികളായ സ്വാമി, ദർശൻ എന്നിവരിൽ നിന്നാണ് പണം കവർന്നത് എന്നാണു അറിയാൻ കഴിഞ്ഞത്. ചിക്കപെട്ടിനു സമീപം നിൽക്കവേ ഇരുചക്ര വാഹനത്തിൽ എത്തിയ ഇവർ കാറിലേക്ക്  അതിക്രമിച്ചു കയറുകയും കവർച്ച നടത്തുകയും ചെയ്തു.

പിന്നീട് മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും വാഹനം യൂണിറ്റി ബിഎൽഡിങിന് എത്തിക്കുകയും ചെയ്തു. ഇവിടെനിന്നും പണം അടങ്ങിയ ബാഗ് പിന്നാലെ വരികയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

അതിനുശേഷം രണ്ടുപേരെയും ലാൽബാഗിനു സമീപം എത്തിച്ച ശേഷം കവർച്ചാ സംഘം രക്ഷപെടുകയായിരുന്നു. കവർച്ചയ്ക്ക് ആവശ്യമായ വിവരങ്ങൾ നൽകിയത് ജീവൻ കുമാർ ആണെന്നാണ് സ്വാമിയും ദര്ശനും പറയുന്നത്.

കേസിൽ പിടിയിലായ മറ്റുള്ളവരിൽ കെങ്കേരി സ്വദേശിയായ ആരോഗ്യസ്വാമി (67), മൂഡലപാളയ സ്വദേശി മഹേഷ് (46), ബസവേശ്വര നഗർ സ്വദേശി കിഷോർ (25), ത്യാഗരാജനഗർ സ്വദേശി തിലക് (23)യും ഉൾപ്പെടുന്നു.

നഗരത്തിൽ വർദ്ധിച്ചു വരുന്ന മോഷണങ്ങളിൽ പോലീസിന്റെ പങ്കു സാധാരണക്കാരിൽ ആശങ്ക ഉളവാക്കുന്നതാണ്. വേലി തന്നെ വിളവ് തിന്നുന്ന ഈ സംഭവo തന്നെ ഇതിനു ഉദാഹരണം ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us