കുടകിൽ 100ഓളം വീടുകൾ ഒലിച്ചുപോയി, മലയാളികളുടെ 300ഓളം വീടുകൾ ഉൾപ്പടെ 800ഓളം വീടുകൾ വെള്ളത്തിൽ മുങ്ങി..

ബെംഗളൂരു: വടക്കൻ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിർത്തി ജില്ലയായ കുടകിലും. മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.

രണ്ടിടത്തുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുടുംബങ്ങളിലായി ആറുപേർ മരിച്ചു. ഒരാളെ കാണാതായി. ദക്ഷിണകുടക് പൂർണമായും ഒറ്റപ്പെട്ടു. മേഖലയിൽ 100-ഒളം വീടുകൾ ഒലിച്ചുപോയി. 800 വീടുകളിൽ വെള്ളം കയറി. ഇതിൽ മുന്നൂറിലധികം വീടുകൾ മലയാളികളുടെതാണ്.

വിരാജ്പേട്ട തോറയിൽ മലയിടിച്ചിലിൽ അമ്മയും മകളും മരിച്ചപ്പോൾ മടിക്കേരി ബാഗമണ്ഡലയിൽ മണ്ണിടിഞ്ഞ്‌ വീടുതകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഒരാളെ കാണാതായി. ബാഗമണ്ഡലയിലെ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ ബാലകൃഷ്ണൻ, ഉദയ, യശ്വന്ത്, യമുന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരാളെ കണ്ടെത്താനുണ്ട്. തോറയിൽ മമത, മകൾ ലിഖിത എന്നിവരാണ് മരിച്ചത്.

സിദ്ധാപുരം കരടിഗോഡു, കൊണ്ടഗേരി, ഗോണിഗോപാൽ, നെല്ലിയാഹുതിക്കേരി, കൂടുഗദ്ദേ, ഗുയ്യാ എന്നീ പ്രദേശങ്ങളാണ് പ്രളയത്തിലകപ്പെട്ടത്. കനത്ത മഴയിൽ കാവേരി, ലക്ഷ്മണതീർഥ മാറാപ്പോളെ എന്നീ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദക്ഷിണകുടക് വെള്ളത്തിൽ മുങ്ങി. മേഖലയിലെ വാഹനഗതാഗതവും താറുമാറായി. വിരാജ്പേട്ട താലൂക്ക്‌ പൂർണമായും ഒറ്റപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us