ബെംഗളൂരു: മടിക്കേരിയിലെ ഇന്ദിരാനഗറിൽ മണ്ണിടിച്ചിലുണ്ടായി. ബലിഹൊന്നൂർ- ജയപുര-ശൃംഗേരി റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ചാർമാടി, ശക്‌ലേഷ്‌പുർ തുടങ്ങിയ ചുരങ്ങളിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ചിക്കമഗളൂരുവിൽ കർണാടക ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ദക്ഷിണ-പശ്ചിമ റെയിൽവേ വിവിധ പ്രദേശങ്ങളിലേക്കുള്ള എട്ടോളം തീവണ്ടികൾ റദ്ദുചെയ്തു. പുണെ- ബെംഗളൂരു ദേശീയപാതയിൽ ബെലഗാവിക്കടുത്ത് മണ്ണിടിഞ്ഞുവീണ് റോഡ് തടസ്സപ്പെട്ടതിനെത്തുടർന്ന് കർണാടക ആർ.ടി.സി.യുടെ ബസ് സർവീസ് നിർത്തിവെച്ചു. ശിവമോഗ, ബെലഗാവി, കുടക് തുടങ്ങിയ ജില്ലകളിലും ഭൂരിഭാഗം ബസ് സർവീസുകളും നിർത്തിവെച്ചു.
വിനോദസഞ്ചാരികളെ പോലീസ് ഇടപെട്ട് പലയിടങ്ങളിലും മടക്കിയയച്ചുവരികയാണ്. കുടകിലെ പല റിസോർട്ടുകളും ഹോട്ടലുകളും അധികൃതരുടെ നിർദേശത്തെത്തുടർന്ന് രണ്ടുമാസംമുമ്പ് ബുക്കിങ് നിർത്തിയിരുന്നു. കാവേരി നദിയിലെ ജലനിരപ്പും ഉയരുകയാണ്.
പലയിടങ്ങളിലും വൈദ്യുതി ലൈനുകളിൽ മരംവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മടിക്കേരിയിൽ കനത്തമഴയെത്തുടർന്ന് വീട് പൂർണമായും തകർന്നു. മായാമുടി, പൊന്നാംപേട്ട, കിരുഗുരു തുടങ്ങിയ പ്രദേശങ്ങളിൽ മൂന്നുദിവസമായിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ ഭൂരിഭാഗവും തകർന്നു.
ശക്‌ലേഷ്‌പുർ-സുബ്രഹ്മണ്യറോഡ് റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ബെംഗളൂരു- കണ്ണൂർ-കാർവാർ എക്‌സ്പ്രസ് കഴിഞ്ഞദിവസം സേലം, പാലക്കാട് വഴി തിരിച്ചുവിട്ടിരുന്നു. മംഗളൂരു ജങ്‌ഷൻ- യശ്വന്ത്പുർ എക്‌സ്പ്രസ് റദ്ദാക്കി. പട്‌ന- വാസ്‌കോഡഗാമ, ഹുബ്ബള്ളി- വാസ്‌കോ, നിസാമുദ്ദീൻ-വാസ്‌കോ, വാസ്‌കോ- ബെംഗളൂരു, വാസ്‌കോ- ഹൗറ, ഹുബ്ബള്ളി- നിസാമുദ്ദീൻ തുടങ്ങിയ തീവണ്ടികളും റദ്ദുചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]