കിവികളെ നിലംതൊടീക്കാതെ തരിപ്പണമാക്കി ഇന്ത്യൻ പെൺപട

നാപ്പിയര്‍: ഇന്ത്യന്‍ പുരുഷ ടീമിനു പിന്നാലെ വനിതാ ടീമും ന്യൂസിലാന്‍ഡിനെ കശാപ്പ് ചെയ്തു. കോലിപ്പട വെന്നിക്കൊടി പാറിച്ച അതേ വേദിയില്‍ തന്നെയാണ് മിതാലി രാജ് നയിച്ച വനിതാ ടീം കിവികളെ ചിറകരിഞ്ഞു വീഴ്ത്തിയത്. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍ പെണ്‍പട വിജയം സ്വന്തമാക്കിയത്.

ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം ആതിഥേയരെ 192 പുറത്താക്കി. ഇന്ത്യക്ക് വേണ്ടി എക്ത ബിഷ്ടയും പൂനം യാദവും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 33 ഓവറില്‍ മത്സരം വരുതിയിലാക്കി. മന്ഥാനയ്ക്ക് പുറമെ ജമീമ റോഡ്രിഗസ് 81 റണ്‍സുമായി പുറത്താവാതെ നിന്നു. 104 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് മന്ഥാനയുടെ ഇന്നിങ്‌സ്. എന്നാല്‍ വിജയത്തിന് മൂന്ന് റണ്‍ അകലെ താരം പുറത്തായി.

ആദ്യം ബൗളര്‍മാരും പിന്നീട് ബാറ്റ്‌സ്‌വുമണ്‍മാരും തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ആതിഥേയര്‍ നിസ്സഹായരാവുകയായിരുന്നു. ഈ മല്‍സരത്തില്‍ നേടിയ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ കിവീസിനെ ഇന്ത്യ വരിഞ്ഞുകെട്ടി. 48.4 ഓവറില്‍ 192 റണ്‍സില്‍ ഇന്ത്യ കിവീസിനെ കൂടാരം കയറ്റി. ന്യൂസിലാന്‍ഡ് നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. സൂസി ബേറ്റ്‌സും (36) ക്യാപ്റ്റന്‍ ആമി സാറ്റര്‍ത്‌വെയ്റ്റും (31) മാത്രമാണ് ന്യൂസിലാന്‍ഡ് നിരയില്‍ 30നു മുകളില്‍ സ്‌കോര്‍ ചെയ്തത്. ആറു ബൗളര്‍മാരെയാണ് കളിയില്‍ മിതാലി പരീക്ഷിച്ചത്. ഇവരില്‍ നാലു പേരും ഇന്ത്യക്കു വേണ്ടി വിക്കറ്റുകള്‍ കൊയ്തു.

മൂന്നു വിക്കറ്റ് വീതമെടുത്ത ഏക്ത ബിഷ്ത്തും പൂനം യാദവുമാണ് ബൗളിങില്‍ ഏറ്റവും മികച്ചു നിന്നത്. ഒമ്പതോവറില്‍ 32 റണ്‍സിനാണ് ഏക്ത മൂന്നു പേരെ പുറത്താക്കിയതെങ്കില്‍ 10 ഓവറില്‍ 42 റണ്‍സിനാണ് പൂനം മൂന്നു പേരെ മടക്കിയത്. ദീപ്തി ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ശിഖ പാണ്ഡെ ഒരു വിക്കറ്റ് വീഴ്ത്തി. ന്യൂസിലാന്‍ഡ് നല്‍കിയ 193 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്കു അല്‍പ്പം പോലും വെല്ലുവിളിയുയര്‍ത്തിയില്ല.

വനിതാ ടീമിലെ വിരാട് കോലിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ സ്മൃതി മന്ദാന (105) സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 33 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 104 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. 81 റണ്‍സുമായി പുറത്താവാതെ നിന്ന മറ്റൊരു ഓപ്പണറായ ജെമീമ റോഡ്രിഗസ് മികച്ച പിന്തുണ നല്‍കി. ആദ്യ വിക്കറ്റില്‍ സ്മൃതി- ജെമീമ സഖ്യം 190 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us