വോട്ടെണ്ണല്‍ നാളെ; ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക ദിനം

ന്യൂഡല്‍ഹി: 2018ലെ അവസാന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. നാളെയാണ് വോട്ടെണ്ണല്‍. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ 7ന് അവസാനിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെയാണ് നടക്കുക. അതാത് കേന്ദ്രങ്ങളില്‍ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിക്കും കോണ്‍ഗ്രസിനും അഗ്നി പരീക്ഷയാണ് ഈ  തിരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും നിര്‍ണ്ണായകമാണ് ജനവിധി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ് നിരീക്ഷകര്‍ ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ്.

തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഭരണവും സ്വാധീനവുള്ള മൂന്നിടത്തും പാര്‍ട്ടിക്ക് ജനസമ്മിതി കുറയുന്നതായാണ് എക്സിറ്റ് പോള്‍ പ്രവചനം‍. ചരിത്രം ആവര്‍ത്തിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് അനായാസം ജയിക്കുമെന്ന് എല്ലാ സര്‍വ്വേകളും പറയുന്നു. 5 വര്‍ഷത്തിന് ശേഷം ഭരണമാറ്റം ഈ സംസ്ഥാനത്തിന്‍റെ പ്രത്യേകതയാണ്.

അതേസമയം, മധ്യപ്രദേശിലും ചത്തീസ്ഗഢിലും ഇഞ്ചോടിച്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാല്‍ തെലങ്കാന ടി.ആര്‍.എസിനൊപ്പം നില്‍ക്കുമെന്നും മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണതുടര്‍ച്ചയുണ്ടാകില്ല എന്നുമാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ 230 സീറ്റുള്ള മധ്യപ്രദേശാണ് ഏറ്റവും നിര്‍ണ്ണായകവും രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധാ കേന്ദ്രവും.
കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് ബിജെപി ഭരണമാണ് നിലനില്‍ക്കുന്നത്. നാലാം തവണ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമോ എന്നതാണ് മുഖ്യ ചര്‍ച്ചാ വിഷയം.

എന്നാല്‍,  മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. തുടര്‍ ഭരണം നിലനിര്‍ത്തും എന്നാണ് അവസാന നിമിഷവും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും പ്രചാരണവിഷയമായി. വിലക്കയറ്റം, നോട്ട് നിരോധനം, ജിഎസ്ടി., കാര്‍ഷികമേഖല പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയവ. അതിനാല്‍, ഫലം ബിജെപിക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാകും.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബിജെപിയെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്.

ഈ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ്. എന്തായാലും ബിജെപിയും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ നിരീക്ഷകരും അതിലുപരി സാധാരണക്കാരും ഒരുപോലെ ഉറ്റുനോക്കുന്ന ജനവിധിയറിയാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us