ഊബർ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി

ബെംഗളൂരു ∙ വിമാനത്താവളത്തിലേക്കു വെബ്ടാക്സി വിളിച്ച ബാങ്ക് ജീവനക്കാരനെ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ജെപി നഗർ നിവാസി ജയ് സിംഗാൾ ആണ് ഊബർ ഡ്രൈവർക്കെതിരെ രംഗത്തെത്തിയത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് കാറിൽ കയറിയത്. കാർ കുറെദൂരം പിന്നിട്ടപ്പോൾ ഡ്രൈവർ കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിനെ തുടർന്നു വാക്കേറ്റമുണ്ടായി. വിമാനത്താവളത്തിലേക്കു പോകേണ്ടതിനു പകരം മറ്റൊരു വഴിയിലൂടെ പോകാൻ ശ്രമിച്ചപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടെ ഡ്രൈവർ ഫോണിൽ സുഹൃത്തുക്കളെ വിളിച്ചു. ഇവർ രണ്ടുകാറിലായി ഒപ്പമെത്തിയപ്പോഴാണ് ഡ്രൈവർ വാഹനം നിർത്തിയത്. ഉടൻ തന്നെ വാതിൽ തുറന്നു പുറത്തിറങ്ങിയ താൻ സമീപത്തു പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ സഹായം തേടിയതായും ജെയ്‌സിംഗാളിന്റെ പരാതിയിൽ പറയുന്നു. കാറിനുള്ളിലെ സംഭവങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് ഡ്രൈവറെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

എന്നാൽ ഹിന്ദി വശമില്ലാത്തതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നങ്ങൾക്കു കാരണമെന്നു ഡ്രൈവർ മൊഴി നൽകി. ടോൾ വേണ്ടാത്ത ബദൽപാതയിലേക്കു വാഹനം തിരിച്ചതു യാത്രക്കാരനെ ഭയപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനു കേസെടുക്കണമെന്നു സിംഗാൾ ആവശ്യപ്പെട്ടെങ്കിലും ഇതിനു തെളിവില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us