ഉത്തര കര്‍ണാടക പ്രത്യേക സംസ്ഥാനമാക്കണം എന്ന ആവശ്യം കനക്കുന്നു;ആദ്യ ബജറ്റില്‍ തന്നെ പുലിവാല്‌ പിടിച്ച് കുമാരസ്വാമി.

ബെളഗാവി : വടക്കൻ കർണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന ആവശ്യവുമായി നാളെ ബന്ദ് നടത്താനിരിക്കെ, മേഖലയുടെ വികസനം സർക്കാർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം മഠാധിപതികൾ ബെളഗാവിയിലെ സുവർണ വിധാൻസൗധയ്ക്ക് മുന്നിൽ പ്രതിഷേധവുമായി അണിനിരന്നു. അതേസമയം, പ്രത്യേക സംസ്ഥാന രൂപീകരണമല്ല തങ്ങളുടെ ആവശ്യമെന്നും, വടക്കൻ കർണാടകയോട് മാറിമാറി വരുന്ന സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഹുക്കേരി മഠാധിപതി ചന്ദ്രശേഖർ ശിവചാര്യ സ്വാമി, ചിക്കോഡി മഠാധിപതി അല്ലമ്മ പ്രഭു സ്വാമി, നിഡസോഷി മഠാധിപതി ശിവലിംഗേശ്വര സ്വാമിജി, നാഗന്നൂർ രുദ്രാക്ഷി മഠാധിപതി സിദ്ധരാമ സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഗോഖക്, ബെളഗാവി, ബൈലഹൊങ്കൽ, ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിലെ വിവിധ മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ അണിനിരന്നത്.

യെമകൺമാറാടിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സതീഷ് ജാർക്കിഹോളി മഠാധിപന്മാരുടെ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തു വന്നു. വടക്കൻ കർണാടകയുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്തെ വെട്ടിമുറിക്കുന്നത് അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, പ്രത്യേക സംസ്ഥാന ആശയത്തെ അനുകൂലിക്കുന്ന ചില ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഹുബ്ബള്ളിയിലെ വസതിക്കു മുന്നിൽ പ്രതിഷേധവുമായി അണിനിരന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സഖ്യസർക്കാരിന്റെ ബജറ്റിൽ വടക്കൻ കർണാടകയെ അവഗണിച്ചു എന്നാരോപിച്ച് ഉത്തര കർണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി, ഉത്തര കർണാടക വികാസ വേദികെ എന്നീ സംഘടനകളാണ് നാളെ മേഖലയിലെ 13 ജില്ലകളിലായി ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.അതിനിടെ പ്രത്യേക സംസ്ഥാന രൂപീകരണ ആവശ്യത്തിനെതിരെ ഇന്നലെ ചന്നപട്ടണയിൽ കസ്തൂരി കർണാടക ജനാപര വേദി പ്രതിഷേധ റാലി നടത്തി. വിഭജന ആശയത്തെ പിന്തുണച്ച ബിജെപി എംഎൽഎ ബി.ശ്രീരാമുലുവിന്റെ കട്ടൗട്ടിൽ ചാണകം തളിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us