മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു… മൊറോക്കോ തലയുയര്‍ത്തി മടങ്ങി.

കാലിനിന്‍ഗാര്‍ഡ്: ലോകകപ്പിന്റെ ഗ്രൂപ്പ് ബിയിലെ നിര്‍ണായക മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ആഫ്രിക്കന്‍ ടീം മൊറോക്കോയാണ് സ്‌പെയിനിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഒടുവില്‍ ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ 2-2ന്റെ സമനിലയുമായി സ്‌പെയിന്‍ തടിതപ്പുകയായിരുന്നു.

പതിനാലാം മിനിറ്റില്‍ ഗോള്‍ നേടി ഖാലിദ് ബൗത്തെയ്ബിലൂടെയാണ്  മൊറോക്കോ സ്‌പെയിനിനെ ഞെട്ടിച്ചത്. സ്പാനിഷ് പിന്‍നിരയില്‍ റാമോസും ഇനിയേസ്റ്റയും തമ്മിലുള്ള ആശയക്കുഴപ്പമാണ് മൊറോക്കോയ്ക്ക്‌ ഗോള്‍ സമ്മാനിച്ചത്. പന്ത് പിടിച്ചെടുത്ത ബൗത്തെയ്ബ് അവസരം പാഴാക്കിയില്ല. പിക്ക്വെ പിറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ഡേവിഡ് ഡി ഗിയയുടെ കാലുകള്‍ക്ക് ഇടയിലൂടെ ഒരു ഷോട്ട്. സ്‌പെയിനിനെ ഞെട്ടിച്ചുകൊണ്ട് മൊറോക്കൊ മുന്നിലെത്തി (1-0).

എന്നാല്‍, ഈ ഞെട്ടലില്‍ നിന്ന് ക്ഷണത്തില്‍ തന്നെ സ്‌പെയിന്‍ മുക്തരായി. പ്രതിരോധത്തിലെ പിഴവിന് ആന്ദ്രെ ഇനിയേസ്റ്റ തന്നെയാണ് പിഴ തീര്‍ത്തത്. ബോക്‌സില്‍ ഇടതുഭാഗത്തേയ്ക്ക് പോയി മൂന്ന് ഡിഫന്‍ഡര്‍മാരെ തന്നിലേയ്ക്ക് ആകര്‍ഷിച്ചശേഷം പോസ്റ്റിന് മുന്നില്‍ നിന്ന ഇസ്‌ക്കോയ്ക്ക് ഒന്നാന്തരമായി ടാപ്പ് ചെയ്ത് കൊടുക്കുകയായിരുന്നു ഇനിയേസ്റ്റ. ഇസ്‌ക്കോ അവസരം നഷ്ടപ്പെടുത്തിയില്ല. മത്സരം സമനിലയില്‍ (1-1).

എന്നാല്‍, എണ്‍പത്തിയൊന്നാം മിനിറ്റില്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ യൂസഫ് എല്‍ നെസിരിയാണ് മൊറോക്കോയെ വീണ്ടും മുന്നിലെത്തിച്ചത് (2-1). ഡാനിയല്‍ കാര്‍വജിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് 93-ാം മിനിറ്റില്‍ ഇയാഗോ ആസ്പസ് സ്‌പെയിനിന്റെ മാനം രക്ഷിച്ച ഗോള്‍ കണ്ടെത്തിയത് (2-2).

മല്‍സരത്തില്‍ സമനില വഴങ്ങേണ്ടി വന്നെങ്കിലും അഞ്ചു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി സ്‌പെയിന്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍ റഷ്യയുമായും പോര്‍ച്ചുഗല്‍ ഉറുഗ്വേയുമായും ഏറ്റുമുട്ടും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us