കര്‍ണാടക തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസംകൂടി

ബംഗളൂരു: കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണത്തിന്‍റെ ദിനമായ ഇന്ന് വീടുകള്‍ കയറിയിറങ്ങി അവസാന വട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാകും സ്ഥാനാര്‍ഥികള്‍.  223 മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 2013ല്‍ പിടിച്ച അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും, ദക്ഷിണേന്ത്യയിലേക്കുള്ള കടന്ന് കയറ്റത്തിന് തുടക്കം കുറിക്കാന്‍ ബിജെപിയും, രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ ജെഡിഎസും ഇഞ്ചോടിഞ്ച് പോരാട്ടം സംസ്ഥാനത്ത് കാഴ്ച വെക്കുമെന്നാണ് വിലയിരുത്തല്‍.

ആകെയുള്ള 224 മണ്ഡലങ്ങളില്‍ 223 എണ്ണത്തിലായിരിക്കും നാളെ വോട്ടെടുപ്പ് നടക്കുക. ബിജെപി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റിലെ വോട്ടെടുപ്പ് പിന്നീട് നടക്കും. 4.96 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ രണ്ടരക്കോടി പുരുഷന്മാരും, 2.44 കോടി സ്ത്രീകളുമാണ്. 15 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദായകരായി ഉള്ളത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് വൈകിട്ട് ആറ് മണിക്കായിരിക്കും അവസാനിക്കുക.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്.  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ആശ്രയിച്ചായിരുന്നു ബിജെപി മുന്നോട്ട് പോയത്. മൂന്നാം കക്ഷിയായ ജെഡിഎസ് തങ്ങളുടെ സ്വാധീന മേഖലകളില്‍ ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചു.

2655 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2013ല്‍ അവസാന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകളുമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. നാല്‍പത് വീതം സീറ്റുകളായിരുന്നു പ്രതിപക്ഷമായ ജെഡിഎസിന്‍റെയും ബിജെപിയുടെയും സമ്പാദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us