ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്.

ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ പതിനൊന്നരയ്ക്ക് ഡല്‍ഹി ശാസ്ത്രിഭവനില്‍ വച്ചായിരിക്കും പ്രഖ്യാപനം. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.

മലയാളത്തില്‍നിന്ന് ഭയാനകം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പുരസ്കാരമുണ്ടെന്നാണ് സൂചന.

തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം, ഈ.മ.യൗ, ആളൊരുക്കം, ഒറ്റമുറിവെളിച്ചം, ടേക്ക് ഓഫ് തുടങ്ങിയ 15 ചിത്രങ്ങളാണ് മലയാളത്തില്‍നിന്നും അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ജയരാജ് ഒരുക്കിയ ഭയാനകം, ദിലീഷ് പോത്തന്‍ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ അസാധാരണ മികവ് പുലര്‍ത്തിയെന്ന വിലയിരുത്തലുണ്ട്.

മികച്ച നടന്‍, മികച്ച നടി എന്നീ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ആര്‍ക്കും പുരസ്കാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ ഫഹദ് ഫാസിലിന്‍റെ അഭിനയമികവ് ദേശീയ പുരസ്കാര ജൂറിയെ സ്വാധീനിച്ചിട്ടുണ്ടെന്നുമാണ് സൂചന.

അന്തരിച്ച ചലച്ചിത്രനടി ശ്രീദേവിയുടെ അവസാന ചിത്രങ്ങളായ ‘സീറോ’, ‘മം’ എന്നിവയിലെ മികവും ജൂറി പരിഗണിച്ചേക്കും. അസമീസ്, ഒറിയ, മറാത്തി തുടങ്ങിയ പ്രദേശിക ഭാഷാചിത്രങ്ങള്‍ മികവ് പുലര്‍ത്തിയതായും ജൂറി വിലയിരുത്തിയിട്ടുണ്ട്.

തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പതിനൊന്നംഗ പാനലാണു ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഗാനരചയിതാവ് മെഹ്ബൂബ്, നടി ഗൗതമി, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ രാഹുല്‍ റവെയ്ല്‍ എന്നിവരാണ് അഞ്ച് റീജണല്‍ പാനലുകളുടെ അധ്യക്ഷര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us