വര്‍ധ ചുഴലിക്കാറ്റ്:മരിച്ചവരുടെ എണ്ണം പത്തായി;ചെന്നൈയില്‍ നാലുപേര്‍ മരിച്ചു;ആന്ധ്രപ്രദേശില്‍ ആളപായമില്ല;ചെന്നൈ വിമാനത്താവളം തുറന്നു.

ചെന്നൈ : വര്‍ധ ചുഴലിക്കൊടുങ്കാക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി.  ചെന്നൈയിൽ നാലു പേരും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേർ വീതവും വില്ലുപുരം നാഗപട്ടണം എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതിനിടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴക്ക് ചെന്നൈയിൽ ശമനം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. ചെന്നൈയിലും തമിഴ്നാട്ടിലെ കടലോര ജില്ലകളിലും ഇന്നും ജാഗ്രതാ നിർദ്ദേശം തുടരും. താത്കാലികമായി അടച്ചിട്ട തമിഴ്നാട് വിമാനത്താവളം ഇന്ന് പ്രവർത്തന സജ്ജമായി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ നിന്നുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കിയത്.

ആന്ധ്രപ്രദേശിൽ  വർധ നാശം വിതച്ചെങ്കിലും ആളപായം ഉണ്ടാക്കിയില്ല. ആന്ധ്രയിലും കർണാടകത്തിലും മഴ തുടരുകയാണ്.മഴ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ ഇപ്പോഴും തുടരുകയാണ്. കാറ്റിന്റെ വേഗത കുറഞ്ഞത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഇപ്പോള്‍ മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ചെന്നൈ, കാഞ്ചീപുരം, തിരുവളൂർ ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരവീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. കനത്തമഴയെ തുടർന്ന് ചെന്നൈ,കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഇന്നും അവധി നൽകിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള ദീർഘദൂര, സബർബൻ ട്രെയിൻ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിനു സമാനമായി താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ബസ് സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഇതോടെ ചെന്നൈ നഗര ജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇതേവരെ 10 സെൻറീമീറ്റർ മഴ രേഖപ്പെടുത്തി.

കാറ്റ് തുടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ കടലോര ജില്ലകളിലും ഇന്നും ജാഗ്രതാ നിര്‍ദ്ദേശം തുടരും. ചെന്നൈക്ക് തൊട്ടടുത്തുള്ള പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ട്രാന്‍സ്‌ഫോമറുകള്‍ കേടായതിനാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. മൊബൈല്‍ ടവറുകള്‍ തകര്‍ന്നതിനാല്‍ പലയിടത്തും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടു. കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ ചിത്രം ഇനിയും ലഭ്യമായിട്ടില്ല.കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കഴിഞ്ഞ 24മണിക്കൂറില്‍ ചെന്നൈയില്‍ മാത്രം ശരാശരി 10സെന്റീമീറ്റര്‍ വരെ മഴ പെയ്തതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴ തുടരുന്നു സാഹചര്യത്തില്‍ ചെന്നൈയിലെ രണ്ട് പ്രധാനപ്പെട്ട റിസര്‍വോയറുകളായ ചെന്പരംപാക്കം, പൂന്തി എന്നീ ചെറുഅണക്കെട്ടുകളിലെ ജലനിരപ്പ് ജില്ലാ ഭരണകൂടം നിരീക്ഷിച്ച് വരികയാണ്.

കഴിഞ്ഞ വര്‍ഷം ഈ അണക്കെട്ടുകള്‍ കൃത്യ സമയത്ത് തുറന്ന് വിടാത്തതാണ് ചെന്നൈയില്‍ പ്രളയം ദുരന്തം വിതച്ചത്. കനത്ത കാറ്റിലും മഴയിലും പെട്ട് 9പേരാണ് തമിഴ്‌നാട്ടില്‍ മാത്രം മരിച്ചത്. ഇതില്‍ മൂന്ന് വയസ്സുള്ള കുഞ്ഞും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.  ആന്ധ്രാപ്രദേശിന്റെ പലഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ജാഗ്രതാ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 9000പേരെ തീരദേശ ജില്ലകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിരുന്നു. കര്‍ണാടകത്തിന്റെ പലഭാഗങ്ങളിലും കാറ്റും മഴയും ഉണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us