നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ലെഡ് അടങ്ങിയ മാഗി ന്യൂഡിൽസ് കുട്ടികൾ ഉൾപ്പെടെയുള്ളവർ എന്തിനു കഴിക്കണമെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്‍റെ തീർപ്പിന് വിട്ടു.

വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങൾ, ലേബലിലെ തെറ്റായ വിവരങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരാണ് നെസ്‌ലെക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

2015ൽ മാഗിക്കെതിരായ കമ്മീഷൻ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നു മാഗിയുടെ സാമ്പിൾ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മൈസൂരിലെ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു നിർദേശവും നൽകി.

ഇവർ തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂട്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വിശദമായി പരിശോധിച്ചത്. മാഗിയിൽ അനുവദനീയമായ അളവിൽ മാത്രമേ ലെഡ് അടങ്ങിയിട്ടുള്ളുവെന്നു നെസ്‌ലെക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാദിച്ചു.

മാത്രമല്ല എല്ലാ ഉത്പന്നങ്ങളിലും പരിമിതമായ അളവിൽ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ഈ വാദത്തെ തുടർന്നായിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്‌ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ലെഡ് അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ എന്തിനാണ് കഴിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് ലാബ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉപഭോക്തൃ കമ്മീഷൻ തന്നെ നടപടിയെടുക്കട്ടെയെന്നും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us