മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം; റാഫേല്‍ വിമാനം ആദ്യം പറത്തി രഘുനാഥ് നമ്പ്യാര്‍

ന്യൂഡൽഹി: മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷൻ ഇന്ത്യക്കുവേണ്ടി നിർമ്മിച്ച റാഫേല്‍ യുദ്ധവിമാനം ആദ്യം പറത്തിയതു മലയാളിയാണ്. കണ്ണൂർ സ്വദേശിയായ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ രഘുനാഥ് നമ്പ്യാരാണ്‌ വ്യാഴാഴ്ച ഫ്രാൻസിൽ റഫാൽ വിമാനത്തിൽ പരീക്ഷണപ്പറക്കൽ നടത്തിയത്.

വിമാനത്തിന്‍റെ കാര്യക്ഷമത വിലയിരുത്തുന്നതിനുവേണ്ടിയായിരുന്നു പറക്കൽ. റാഫേല്‍ വിമാനങ്ങളുടെ നിർമ്മാണപുരോഗതികൂടി വിലയിരുത്തുന്നതിനാണ്‌ നാലുദിവസം മുമ്പ് അദ്ദേഹം ഫ്രാൻസിലെത്തിയത്. 36 റാഫേല്‍ വിമാനങ്ങളാണ്‌ ദസോൾട്ടിൽനിന്ന് ഇന്ത്യ വാങ്ങുന്നത്.

എടക്കാട് സ്വദേശിയായ നമ്പ്യാർ ഷില്ലോങ്ങിൽ കിഴക്കൻ വ്യോമ കമാൻഡിന്‍റെ ചുമതലയുള്ള സീനിയർ സ്റ്റാഫ് ഓഫീസർ ആയിരിക്കെയാണ്‌ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫായി നിയമിതനാകുന്നത്. ബംഗളൂരുവിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

മികവു തെളിയിച്ച ടെസ്റ്റ് പൈലറ്റ് ആയിട്ടാണ്‌ നമ്പ്യാർ അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ മണിക്കൂറുകൾ ‘മിറാഷ് 2000’ വിമാനം പറത്തിയതിന്‍റെ റെക്കോ‍ഡ് അദ്ദേഹത്തിന്‍റെ പേരിലാണ്. 1999-ലെ കാർഗിൽ യുദ്ധത്തിൽ‌ ടൈഗർ ഹില്ലിലെ വ്യോമാക്രമണത്തിന്‌ നേതൃത്വം നൽകി. കഴിഞ്ഞകൊല്ലം കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ വിമാനത്തിന്‍റെ പൈലറ്റും ഇദ്ദേഹമായിരുന്നു.

കാടാച്ചിറയിലെ സ്ക്വാഡ്രൻ ലീഡർ പദ്മനാഭൻ നമ്പ്യാരുടെയും രാധാ നമ്പ്യാരുടെയും മകനാണ് രഘുനാഥ് നമ്പ്യാര്‍. ഖഡക്‌വാസ്‌ല നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കി 1980-ലാണ് വ്യോമസേനയിലെത്തിയത്. അതിവിശിഷ്ട സേവാമെ‍ഡൽ, വായുസേനാ മെഡൽ, കാർഗിൽ യുദ്ധത്തിലെ ധീരതയ്ക്കു പ്രത്യേക മെഡൽ, ബാർ ടു ദി വായുസേനാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കോഴിക്കോട് ബേപ്പൂർ സ്വദേശി ലക്ഷ്മി നമ്പ്യാരാണ്‌ ഭാര്യ. ഏകമകൻ അശ്വിൻ നമ്പ്യാർ കൊമേഴ്സ്യൽ പൈലറ്റാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts