തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെട്ട സംഭവത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രദേശത്ത് സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അത് അവഗണിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. സംഭവസ്ഥലത്ത് പൊലീസ് കാര്യക്ഷമമായി ഇടപെടുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ച വരുത്തിയ മ്യൂസിയം എസ്.എച്ച്.ഒ പ്രശാന്തിനെതിരെ ഉടൻ തന്നെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രദേശത്തെ സംഘർഷസാധ്യത മുൻകൂട്ടി മനസ്സിലാക്കുന്നതിലും, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്നതിലും എസ്.എച്ച്.ഒയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജൻസിയുടെ വാഹനത്തിന് നേരെ അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ, സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസിന് സംഭവിച്ച പാകപ്പിഴകളെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
