ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ആകെയുള്ള 234 അംഗ സഭയിൽ ഭരണം നിലനിർത്താൻ 118 പേരുടെ പിന്തുണയാണ് ആവശ്യമായുള്ളത്. നിലവിൽ 120 എം.എൽ.എമാരുടെ പിന്തുണ തമിഴക വെട്രി കഴകത്തിനുണ്ടെന്നാണ് (ടി.വി.കെ) കണക്കാക്കുന്നത്. 112 സീറ്റുകളിൽ വിജയിച്ച ടി.വി.കെ, കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് അധികാരം കൈയ്യാളുന്നത്.
വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അണ്ണാ ഡി.എം.കെയിൽ ഉടലെടുത്ത ആഭ്യന്തര കലഹം വിജയ് സർക്കാരിന് കരുത്താകാനാണ് സാധ്യത. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി തെറ്റിപ്പിരിഞ്ഞു നിൽക്കുന്ന സി.വി. ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള 30 വിമത എം.എൽ.എമാർ സർക്കാരിനെ അനുകൂലിച്ചേക്കുമെന്ന് സൂചനയുണ്ട്. വിജയ് ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് പ്രശംസിച്ച സി.വി. ഷണ്മുഖം, തങ്ങൾ പാർട്ടി പിളർത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിലും നിയമസഭയിൽ ടി.വി.കെയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാരിനെതിരെ വോട്ട് ചെയ്യാൻ എടപ്പാടി പളനിസ്വാമി വിഭാഗം എം.എൽ.എമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ടി.വി.കെ പ്രതിനിധി ജെ.സി.ഡി പ്രഭാകർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറായി ടി.വി.കെയിലെ തന്നെ രവിശങ്കറിനെയും തിരഞ്ഞെടുത്തു. അതേസമയം, ആർ. ശ്രീനിവാസ സേതുപതി എം.എൽ.എയ്ക്ക് വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയത് സർക്കാരിന് തിരിച്ചടിയാണ്. ശ്രീനിവാസ സേതുപതിയോട് കേവലം ഒരു വോട്ടിന് പരാജയപ്പെട്ട ഡി.എം.കെ നേതാവ് കെ.ആർ. പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്പീക്കർ ജെ.സി.ഡി പ്രഭാകറിന്റെ നിലപാടുകളും വോട്ടെടുപ്പ് നടപടികളിൽ നിർണായകമാകും.
