ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ വേനൽ കടുക്കുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെ.ഐ.എ) തിങ്കളാഴ്ച 38.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. 2014-ൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇവിടെ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിനുശേഷം ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ താപനിലയാണിത്. ഈ വേനൽക്കാലത്ത് ബെംഗളൂരുവിലെ ഏതൊരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില കൂടിയാണിത്.
ഈ വർഷം ഏപ്രിൽ 4-ന് രേഖപ്പെടുത്തിയ അതേ താപനിലയാണ് വൈകുന്നേരം 5:30-ഓടെ എടുത്ത റീഡിംഗിലും കാണിച്ചത്. 2024 ഏപ്രിൽ 26-ന് രേഖപ്പെടുത്തിയ 38.4 ഡിഗ്രി സെൽഷ്യസാണ് വിമാനത്താവളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏപ്രിൽ മാസ താപനില. ഇതിന് പിന്നാലെ 2016 ഏപ്രിൽ 25-നും 2024 ഏപ്രിൽ 6-നും രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെൽഷ്യസാണ് രണ്ടാം സ്ഥാനത്തുള്ളത്.
ബംഗളൂരുവിന്റെ വടക്കൻ, വടക്കുകിഴക്കൻ മേഖലകളെ പ്രതിനിധീകരിക്കുന്ന കെ.ഐ.എ നിരീക്ഷണ കേന്ദ്രത്തിൽ ഇത്തവണ ഏപ്രിലിലെ ശരാശരി താപനിലയായ 34.6 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ ഉയർന്ന നിലയിലാണ് ചൂട് അനുഭവപ്പെടുന്നത്. വിമാനത്താവളത്തിലെ ഇതുവരെയുള്ള സർവ്വകാല റെക്കോർഡ് ചൂട് 2016 മെയ് 4-ന് രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസാണ്.
തിങ്കളാഴ്ച നഗരത്തിലെ മറ്റ് ഭാഗങ്ങളിലും താപനില ഉയർന്നുതന്നെയായിരുന്നു. സിറ്റി സ്റ്റേഷനിൽ 36.3 ഡിഗ്രി സെൽഷ്യസും എച്ച്.എ.എൽ (HAL) വിമാനത്താവളത്തിൽ 36.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇത് സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രിയിലധികം കൂടുതലാണ്.
നഗരവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേനൽ മഴയുടെ കാര്യത്തിൽ കാലാവസ്ഥാ വകുപ്പ് പുതിയ അറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 28-ന് മഴ ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കിലും, പുതുക്കിയ കണക്കുകൾ പ്രകാരം ഏപ്രിൽ 29-ന് മാത്രമേ ബംഗളൂരുവിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളൂ.
