ബെംഗളൂരു : അനധികൃതമായി വിദ്യാർഥികൾക്ക് പ്രവേശനം നൽകിയതിനു കർണാടകത്തിലെ മൂന്ന് ആയുർവേദ മെഡിക്കൽ കോളേജുകൾക്കായി മൂന്നുകോടി രൂപ പിഴവിധിച്ച് കർണാടക ഹൈക്കോടതി. യുദ്ധത്തിൽ പരിക്കേറ്റ സായുധസേനാംഗങ്ങളുടെ ക്ഷേമത്തിനായുള്ള ഫണ്ടിലേക്കു പിഴസംഖ്യ നൽകാനും ഉത്തരവിട്ടു.
മെഡിക്കൽ പ്രവേശനനടപടികൾ നടത്താൻ ചുമതലയുള്ള കർണാടക എക്സാമിനേഷൻസ് അതോറിറ്റിയുടെ (കെഇഎ) അനുമതിയില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിച്ചതിനാണ് പിഴ. കെഇഎയുടെ അലോട്ട്‌മെന്റ് ലെറ്റർ നേടാതെയാണ് പ്രവേശനം നടത്തിയത്.
ശിവമോഗ ടിഎംഎഇ സൊസൈറ്റി ആയുർവേദിക് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന് ഒന്നര കോടി രൂപയാണ് പിഴവിധിച്ചത്. 2022-23 ബാച്ചിൽ 20 കുട്ടികൾക്കും 2023-24 ബാച്ചിൽ 27 കുട്ടികൾക്കും അനധികൃതമായി പ്രവേശനം നൽകിയതിനാണു പിഴ.
ബെംഗളൂരു യലഹങ്ക രാമകൃഷ്ണ മെഡിക്കൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന് 2022-23 വർഷം 31 കുട്ടികൾക്ക് അനധികൃതമായി പ്രവേശനം നൽകിയതിനും ബെംഗളൂരുവിലെ അച്യുത ആയുർവേദിക് മെഡിക്കൽ കോളേജിന് ഇതേവർഷം 39 കുട്ടികൾക്ക് പ്രവേശനം നൽകിയതിനും 75 ലക്ഷം രൂപ വീതവും പിഴ വിധിച്ചു.
ജസ്റ്റിസ് ഡി.കെ. സിങ്, ടി. വെങ്കടേശ് നായിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കെഇഎക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. വിദ്യാർഥികൾക്ക് പ്രവേശനം നേടാനുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാനാണിത്.
വിദ്യാർഥികൾക്ക് പഠനം തുടരാമെന്നു കോടതി നേരത്തെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഒഴിഞ്ഞു കിടന്ന സീറ്റുകളിലേക്കാണ് കെഇഎയുടെ അനുമതിയില്ലാതെ പ്രവേശനം നടത്തിയതെന്നാണ് കോളേജ് മാനേജ്‌മെന്റുകൾ കോടതിയെ അറിയിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]