ഫണ്ട് തിരിമറിക്കേസ്; ‘സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പേരുപറയാൻ ഇ.ഡി. സമ്മർദംചെലുത്തി; മുൻമന്ത്രി ബി. നാഗേന്ദ്ര

ബെംഗളൂരു : മഹർഷി വാല്‌മീകി എസ്.ടി. കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസിൽ മുഖമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും പേര് പറയാൻ ഇ.ഡി. സമ്മർദം ചെലുത്തിയെന്ന് കേസിൽ ജാമ്യംനേടി പുറത്തുവന്ന മുൻമന്ത്രി ബി. നാഗേന്ദ്ര ആരോപിച്ചു.

ബുധനാഴ്ച ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കയായിരുന്നു അദ്ദേഹം.

ഫണ്ട് തിരിമറിയുമായി സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനും സർക്കാരിനും എന്തുബന്ധമാണുള്ളതെന്ന് താൻ തിരിച്ചുചോദിച്ചു.

മൂന്നുമാസമായി ഇ.ഡി. തന്നെ ദ്രോഹിക്കുകയായിരുന്നെന്നും കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇ.ഡി. ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാല്‌മീകി കോർപ്പറേഷൻ അഴിമതിയിൽ ഒരു ബന്ധവുമില്ലാത്ത തന്നെ ഇ.ഡി. അപ്രതീക്ഷിതമായി അറസ്റ്റുചെയ്യുകയായിരുന്നു.

ബി.ജെ.പി.നടത്തിയ ഗൂഢാലോചനയാണിതെന്നും നാഗേന്ദ്ര ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ വകുപ്പുചുമത്തി ജൂലായ് 12-ന് അറസ്റ്റിലായ നാഗേന്ദ്രയ്ക്ക് തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.

സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗക്ഷേമവകുപ്പ്‌ മന്ത്രിയായിരുന്ന നാഗേന്ദ്ര ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ ജൂണിലാണ് രാജിവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us