പിഴത്തുക ഉയർത്തി; പോക്സോ കേസിലെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി പത്തുവർഷമായി കുറച്ചു

ബെംഗളൂരു : പോക്സോകേസിലെ പ്രതിക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് കർണാടക ഹൈക്കോടതി പത്തുവർഷമായി കുറച്ചു.

പരമാവധി ശിക്ഷ ചുമത്തുമ്പോൾ മതിയായ കാരണങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ കുറച്ചത്.

അതേസമയം, പിഴത്തുക 5,000 രൂപയിൽനിന്ന് 25,000 രൂപയാക്കിയിട്ടുണ്ട്. ചിക്കമഗളൂരു സ്വദേശിയായ 27-കാരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാർ, സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. 2016 ജൂണിലാണ് അയൽവാസിയായ പെൺകുട്ടിയെ പ്രതി സൗഹൃദംനടിച്ച് പീഡിപ്പിച്ചത്.

പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് 2016 ഡിസംബറിൽ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി. ഡി.എൻ.എ. പരിശോധനയിൽ പ്രതിയാണ് ഗർഭസ്ഥശിശുവിന്റെ പിതാവെന്ന് കണ്ടെത്തി.

2018 ജൂൺ 11-നാണ് ചിക്കമഗളൂരുവിലെ പ്രത്യേകകോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 5,000 രൂപ പിഴയും വിധിച്ചു.

എന്നാൽ, പെൺകുട്ടിയുടെ പ്രായം തെളിയിക്കപ്പെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിധിക്കെതിരേ പ്രതി ഹൈക്കോടതിയിൽ ഹർജി നൽകി.

പരമാവധി ശിക്ഷ വിധിക്കാൻ പ്രത്യേകകോടതി മതിയായ കാരണങ്ങൾ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ശിക്ഷ പത്തുവർഷമായി കുറയ്ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us