രേണുകാസ്വാമി കൊലക്കേസ്; ദർശൻ ധരിച്ച വസ്ത്രങ്ങളും ചെരിപ്പും കണ്ടെ‌ടുത്തു; പോലീസിനോട് കുറ്റസമ്മതം നടത്തി നടൻ ദർശൻ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ 30 ലക്ഷം രൂപ നൽകിയതായി കുറ്റസമ്മതം നടത്തി നടൻ ദർശൻ.

മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നൽകിയത്. പണം പ്രദോഷിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.

രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദർശൻ കൂട്ടാളികൾക്ക് കൊടുക്കാനായി പണം നൽകിയതെന്നും പോലീസ് പറഞ്ഞു.

ദർശന്റെ അടുത്ത സുഹൃത്തും നടനുമാണ് പ്രദോഷ്. കൊലയാളിസംഘത്തിലെ നാലുപേർക്ക് അഞ്ചുലക്ഷം രൂപവീതം നൽകിയതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു.

ഇവർ കൊലനടന്നദിവസം പോലീസിൽ കീഴടങ്ങി സാമ്പത്തികവിഷയത്തിന്റെ പേരിൽ രേണുകാസ്വാമിയെ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദർശനിലേക്ക് കേസ് നീണ്ടത്.

അതിനിടെ, ഇയാൾക്കെതിരേ നിർണായക തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചു. കൊലനടന്നദിവസം ദർശൻ ധരിച്ച ചെരിപ്പും വസ്ത്രങ്ങളും തെളിവുകളായി പോലീസ് കണ്ടെടുത്തു.

ദർശൻ ഈ ചെരിപ്പിട്ടാണ് രേണുകാസ്വാമിയെ മർദിക്കുന്നതിനിടെ ചവിട്ടിയതെന്ന് പോലീസ് പറഞ്ഞു. ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നാണ് ചെരിപ്പ് കണ്ടെടുത്തതെന്നും പറഞ്ഞു.

ദർശന്റെ കോസ്റ്റ്യൂം ഡിസൈനറാണ് ചെരിപ്പ് വിജയലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിച്ചത്. ചെരിപ്പും വസ്ത്രങ്ങളും ഫൊറൻസിക് പരിശോധനക്കയച്ചു.

കേസിൽ ദർശനും സുഹൃത്ത് നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us