അപകടങ്ങൾ തടയാൻ ബിഎംടിസി ബസുകളിൽ അഡാസ്’ സംവിധാനം എത്തുന്നു; എന്താണ് അഡാസ് ? വായിക്കാം

ബെംഗളൂരു: അപകടങ്ങൾ തടയുന്നതിനായി ബിഎംടിസിയുടെ 10 ബസുകളിൽ അഡാസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യ അവതരിപ്പിച്ചു.

വിഷൻ സെൻസർ ക്യാമറകൾ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം (ഡിഎംഎസ്) ക്യാമറകൾ, ജിപിഎസ് യൂണിറ്റുകൾ, ഐ വാച്ചുകൾ എന്നിവ അടങ്ങുന്ന ‘മൊബൈൽ 8 കണക്റ്റ്’ ഉപകരണങ്ങളാണ് ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. എല്ലാം മുൻവശത്തെ വിൻഡ്ഷീൽഡിൽ ഘടിപ്പിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്.

ഇതൊരു പരീക്ഷണ പദ്ധതിയാണെന്നും മൂന്ന് മാസം നീണ്ടുനിൽക്കുമെന്നും ബിഎംടിസി പ്രസ്താവനയിൽ പറഞ്ഞു.

മൂന്നുമാസത്തെ നിരീക്ഷണത്തിനുശേഷം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണെങ്കിൽ മറ്റു ബി.എം.ടി.സി. ബസുകളിലും ‘അഡാസ്’ ഏർപ്പെടുത്തും.

ബുധനാഴ്ചയാണ് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പദ്ധതി ഉദ്ഘാടനം ചെയ്തത്.

അപകടങ്ങളുടെ എണ്ണം കുത്തനെ കുറയുമെന്നതാണ് അഡാസ് സംവിധാനത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.

വിഷൻ സെൻസർ ക്യാമറ, ബസിന് മുന്നിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ ഹെഡ്‌വേ തുടർച്ചയായി നിരീക്ഷിക്കാനും ബസിന്റെ സാങ്കേതികതകരാറുകൾ തത്സമയം അറിയാനുള്ള സെൻസറുകൾ സഹായിക്കുന്നു  തുടങ്ങിയവയാണ് അഡാസ് സംവിധാനത്തിന്റെ പ്രധാനഭാഗങ്ങൾ.

വാഹനങ്ങളുമായി കൂട്ടിയിടിക്കൽ, കാൽനടയാത്രക്കാരെ ഇടിക്കൽ മുതലായവ ഒഴിവാക്കാനും വേഗപരിധി മുന്നറിയിപ്പ് നൽകാനും ഇത് സഹായിക്കും.

ഡ്രൈവറുടെ അസ്വാഭാവിക ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ട മുമ്പും ശേഷവും വീഡിയോ റെക്കോർഡ് ചെയ്യുകയും ഡ്രൈവറുടെ ചലനം തുടർച്ചയായി വീക്ഷിക്കുകയും ചെയ്യുന്ന ഒരു ഇൻവേർഡ് ക്യാമറയാണ് ഡിഎംഎസ്.

സ്ത്രീ സുരക്ഷയ്ക്കായി ബസ് ഓപ്പറേറ്റർ ബസുകളിൽ ക്യാമറകളും പാനിക് ബട്ടണുകളും എംഎൻവിആർ (മൊബൈൽ നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ) എന്നിവ സ്ഥാപിക്കും . ബസിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന SOS ബട്ടണും Namma BMTC ആപ്പിൽ വികസിപ്പിച്ചിട്ടുണ്ട്.

സ്ത്രീ യാത്രക്കാരുടെ പ്രശ്‌നങ്ങൾ/ദുരിതങ്ങൾ, ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള വഴക്കുകൾ, യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ അല്ലെങ്കിൽ യാത്രക്കാർക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ SOS ബട്ടൺ ഉപയോഗിക്കാം.

ഒരു യാത്രക്കാരൻ SOS അഥവ പാനിക് ബട്ടൺ അമർത്തുമ്പോൾ, ഒരു ഓട്ടോമേറ്റഡ് അലേർട്ട് കൺട്രോൾ റൂമിലേക്ക് അയയ്ക്കും. ജീവനക്കാർ ബസ് ജീവനക്കാരുമായി ബന്ധപ്പെട്ട് പരിശോധന നടത്തും.

അലേർട്ട് ശരിയാണെന്ന് തെളിഞ്ഞാൽ കൺട്രോൾ റൂം വാഹനം ട്രാക്ക് ചെയ്യുകയും അടുത്തുള്ള സാരഥി വാഹനങ്ങളെ വിവരം അറിയിക്കുകയും ചെയ്യും, അതുവഴി അവർക്ക് സംഭവസ്ഥലത്തെത്തി ഉടനടി നടപടിയെടുക്കാം.

സ്വകാര്യ കമ്പനി നിർമിക്കുന്ന ഉപകരണങ്ങളുടെ പാക്കേജാണ് ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.

നിർഭയ പദ്ധതിയനുസരിച്ചുള്ള ഫണ്ടാണ് ഉപകരണങ്ങൾക്കുവേണ്ടി ചെലവഴിക്കുക.

നിലവിൽ ഹെബ്ബാൾ-സെൻട്രൽ സിൽക്ക്‌ബോർഡ് ജങ്‌ഷൻ റൂട്ടിലോടുന്ന ബസുകളിലാണ് അഡാസ് സംവിധാനമുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us