യൂ.എസ് വ്യോമാതിർത്തിയില്‍ ചൈനയുടെ ചാരബലൂണ്‍

baloon china

വാഷിങ്ടൺ: വ്യോമാതിര്‍ത്തിയില്‍ ചാരബലൂണ്‍ പറത്തിയ ചൈനയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎസ്. രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് യുഎസിന്റെ ആരോപണം. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ചൈന രംഗത്തെത്തി. ചൈനയുമായുള്ള ബന്ധത്തില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് ചാരബലൂണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. സ്‌പൈ ബലൂണ്‍ പറത്തിയ ചൈനയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ബ്ലിങ്കന്‍ നിരുത്തരവാദപരമായാണ് ചൈന പെരുമാറുന്നതെന്നും വിമര്‍ശിച്ചു.

രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ചൈനയുടെ നീക്കമാണെന്നും, ബലൂണ്‍ പറത്തിയത് അമേരിക്കയുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അമേരിക്ക കുറ്റപ്പെടുത്തി. ബലൂണ്‍ നിലവില്‍ സൈനികര്‍ക്കോ ജനങ്ങള്‍ക്കോ യാതൊരു വിധ ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ വ്യോമാതിര്‍ത്തിയിലെ ബലൂണ്‍ സാന്നിധ്യം പ്രകോപനം സൃഷ്ടിച്ചെന്ന് പെന്റഗണും വ്യക്തമാക്കി. യുഎസ് ചൈന ഉന്നതതല കൂടിക്കാഴ്ച നാളെ ആരംഭിക്കാനിരിക്കെയാണ് അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ ചാരബലൂണ്‍ പറന്നത്. തുടര്‍ന്ന് തന്റെ ചൈനീസ് പര്യടനം മാറ്റിവയ്ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ ഓഫീസ് ഡയറക്ടറെ അറിയിച്ചെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ചൈന പ്രശ്നം പരിഹരിക്കാന്‍ യുഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. നേരത്തെ ബലൂണ്‍ തങ്ങളുടേതാണെന്ന സമ്മതിച്ച ചൈന, കാലാവസ്ഥാ ഗവേഷണത്തിനായി ഉപയോഗിക്കുന്ന ഒരു സിവിലിയന്‍ എയര്‍ഷിപ്പാണെിതെന്നും മോശം കാലാവസ്ഥ കാരണം സഞ്ചാര പാതയില്‍ മാറ്റം സംഭവവിച്ചതാണെന്നും വിശദീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us