സ്ഥിരം തട്ടിപ്പുവിദ്യയിൽ കുടുങ്ങി വീട്ടമ്മ; നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: തട്ടിപ്പുകാരുടെ സ്ഥിരം വിദ്യയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. വിദേശത്ത് നിന്ന് പാർസൽ വന്നിട്ടുണ്ടെന്നും ഈ സമ്മാനം കൈമാറുന്നതിനായി വിവിധ ഫീസുകളായി നല്ലൊരു തുക അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ട് വിമാനത്താവളത്തിൽ നിന്നാണെന്ന് പറഞ്ഞ് വിളിവന്നു. ഇതു വിശ്വസിച്ച സ്ത്രീ പലതവണകളായി 80 ലക്ഷം രൂപയാണ് അയച്ച് കൊടുത്തത്.

ബനശങ്കരി നിവാസിയായ 50 വയസ്സുകാരിക്കാണ് അക്കിടി പറ്റിയത്. സ്ത്രീയുടെ ഭർത്താവ് നേരത്തേ മരിച്ചതാണ്. മാട്രിമോണിയൽ സൈറ്റിൽ വരനെ അന്വേഷിക്കുകയായിരുന്ന സ്ത്രീയെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടയാളാണ് പറ്റിച്ചു പണം തട്ടിയത്.

ഇൻസ്റ്റഗ്രാമിലൂടെ മാവിസ് ഹോർമൺ എന്ന പേരിൽ യു.കെ.യിൽ കാർഡിയോളജിസ്റ്റാണെന്ന് പരിചയപ്പെടുത്തിയ ആളാണ് സ്ത്രീയെ കുരുക്കിയത്. ഇയാളുമായി കൂടുതൽ പരിചയത്തിലായതോടെ മാവിസ് ഹോർമൺ വിവാഹം കഴിക്കാമെന്ന് അറിയിച്ചു.

പിന്നീട് കൊറിയറായി സമ്മാനം അയക്കുന്നുണ്ടെന്ന് സ്ത്രീയെ അറിയിച്ചു. പിറ്റേദിവസം ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് വിളിക്കുന്നതെന്നും 35,000 യു.കെ. പൗണ്ട് സമ്മാനമായി വന്നിട്ടുണ്ടെന്നും അറിയിച്ച് സ്ത്രീക്ക് ഫോൺകോൾ വന്നു. സമ്മാനം കൈമാറുന്നതിനായി വിവിധ ഫീസുകളായി നല്ലൊരു തുക അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇതു വിശ്വസിച്ച സ്ത്രീ പലതവണകളായി 80 ലക്ഷം രൂപ അയച്ചുകൊടുത്തു. എന്നാൽ, സമ്മാനം കിട്ടാതായതോടെ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാവുകയും ബനശങ്കരി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us