നാട്ടിലേക്കുള്ള പകുതിയിലതികം സർവീസുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി.കൾ

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണം  കുറഞ്ഞതിനാൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള പകുതിയോളം സർവീസുകൾ വെട്ടിക്കുറച്ചു.

കോവിഡിനുമുമ്പ് കേരള ആർ.ടി.സി. ദിവസേന 48 സർവീസുകൾ നടത്തിയിരുന്നു. ഇത് 22 ആയി കുറഞ്ഞു. കർണാടക ആർ.ടി.സി. അമ്പതോളം സർവീസുകൾ നടത്തിയിരുന്നത് 20-ൽ താഴെയായി കുറഞ്ഞു.

ഇതിലും മിക്ക ദിവസങ്ങളിലും യാത്രക്കാർ കുറവാണ്. ടിക്കറ്റ് ബുക്കുചെയ്തവരുടെ എണ്ണം കുറവാണെങ്കിൽ സർവീസ് റദ്ദാക്കി യാത്രക്കാരെ മറ്റുബസുകളിൽ കയറ്റിവിടുകയാണ് പതിവ്. സ്വകാര്യബസുകളിലും യാത്രക്കാർ കുറഞ്ഞു.

കോവിഡ് മഹാമാരിമൂലമുണ്ടായ പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടയിലാണ് വീണ്ടും രോഗവ്യാപനഭീതിയുണ്ടായത്. നഗരത്തിൽ കോവിഡ് ബാധ ഉയരുന്നത് യാത്രക്കാർ കുറയുന്നതിനിടയാക്കിയെന്ന് ആർ.ടി.സി. അധികൃതർ വെളിപ്പെടുത്തി.

കർണാടക ആർ.ടി.സി. ബസുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് ചൊവ്വാഴ്ച മുതൽ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ചോദിക്കുന്നതിനാൽ യാത്രക്കാർ ടിക്കറ്റ് ബുക്കുചെയ്യാൻ മടിക്കുന്നതിലാണിത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചിട്ടില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചാൽ യാത്രക്കാർ കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കഴിഞ്ഞ ലോക്ഡൗണിൽ ഇളവുവന്നതോടെ സർവീസുകൾ പുനരാരംഭിച്ച് ഘട്ടംഘട്ടമായി ബസുകളുടെ എണ്ണംകൂട്ടിയിരുന്നു. കേരളത്തിൽനിന്നുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വന്നതോടെ സർവീസുകൾ വീണ്ടും വെട്ടിക്കുറയ്ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us