നഗരത്തിൽ ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത യുവതികൾക്ക് വൻ ധനനഷ്ടം

ബെംഗളൂരു: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത വൈറ്റ് ഫീൽഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂർ സ്വദേശിനിക്ക് 98,000 രൂപയും നഷ്ടമായി. ഓൺലൈനിൽ വൈൻ ഓർഡർ ചെയ്തതിലൂടെയാണ് വൈറ്റ് ഫീൽഡ് സ്വദേശിനി പറ്റിക്കപ്പെട്ടത്.

വൈൻ വിൽപ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് ഇവർ മൂന്നു കുപ്പി വൈൻ ഓർഡർ ചെയ്തു. ഓർഡർ സ്വീകരിച്ചയാൾ പണം മുൻകൂട്ടി നൽകണമെന്നാവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ച ശേഷം യുവതിയുടെ മൊബൈലിലേക്ക് ഒരു ക്യു.ആർ. കോഡ് അയച്ചു. ഇതു സ്കാൻ ചെയ്താൽ വൈനിന്റെ വില കൈമാറാൻ കഴിയുമെന്നായിരന്നു ഇയാൾ പറഞ്ഞിരുന്നത്.

എന്നാൽ ക്യു.ആർ. കോഡ് സ്കാൻചെയ്ത് അര മണിക്കൂറിനുള്ളിൽ 98,000 രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടു. ഇതോടെ ഓർഡർ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയി.

ഓൺലൈനിൽ പാൽ വാങ്ങിയതോടെയാണ് ഡൊംലൂർ സ്വദേശിനിക്ക് ധനനഷ്ടം സംഭവിച്ചത്. ഓർഡർ ചെയ്ത പാൽ ഡെലിവറി ചെയ്യാൻ ആൾ എത്തിയെങ്കിലും ഇയാളുടെ ഫോൺകോൾ യുവതി കേട്ടില്ല. തുടർന്ന് ഇയാൾ തിരിച്ചുപോകുകയും ചെയ്തു.

ഏറെനേരം കഴിഞ്ഞ് ഫോൺ പരിശോധിച്ചപ്പോഴാണ് പാലുമായി എത്തിയയാൾ വിളിച്ചിരുന്നെന്നും തിരിച്ചുപോയെന്നും മനസ്സിലായത്. പിന്നീട് ഈ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു. പാലിന്റെ പണം തിരിച്ചുനൽകാമെന്ന് കസ്റ്റമർ കെയർ എക്സിക്യുട്ടീവ് എന്നു പരിചയപ്പെടുത്തിയായാൾ പറഞ്ഞു.

ഇതേതുടർന്ന് മൊബൈലിലേക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവതി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ലിങ്കിൽ പൂരിപ്പിച്ച് നൽകുകയും ചെയ്തു. ഇതോടെയാണ് 40,000 രൂപ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത്.

രണ്ട് യുവതികളും പോലീസിൽ പരാതിനൽകിയതിന്റെ അടിസ്ഥാനത്തിൽ ഈ രണ്ട് കേസിലും സൈബർക്രൈം പോലീസ് അന്വേഷണം തുടങ്ങി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us