ഐ.എസ്.ആര്‍.ഓ വ്യാജ ചാരക്കേസില്‍ കുറ്റാരോപിതനായ എസ്.കെ.ശര്‍മയും വിടവാങ്ങി.

ബെംഗളൂരു: നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കൊപ്പം ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുടുക്കിയതിനെത്തുടര്‍ന്ന് ഏറെക്കാലം ദുരിതം അനുഭവിക്കേണ്ടിവന്ന എസ്.കെ.ശര്‍മ (62) ബെംഗളൂരുവില്‍ അന്തരിച്ചു. അന്നനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലേബര്‍ കോണ്‍ട്രാക്ടര്‍ ആയിരുന്ന അദ്ദേഹം റഷ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയിലെ അന്നത്തെ ഇന്ത്യന്‍ പ്രതിനിധി ചന്ദ്രശേഖറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചാരക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത്.

1998 ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരത്തിനുവേണ്ടി നിയമയുദ്ധം നടത്തുന്നതിനിടെയാണ് ശര്‍മയുടെ മരണം.പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചാരനായി മുദ്രകുത്തുകയും ചെയ്തുവെന്ന്  അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

1994 നവംബര്‍ 22 ന് 34 വയസുള്ളപ്പോഴാണ് ശര്‍മയെ ആദ്യമായി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതംതന്നെ അത് മാറ്റിമറിച്ചു.

ചന്ദ്രശേഖറിന്റെ നല്ല സുഹൃത്തായിരുന്നു അദ്ദേഹം. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് പരിചയപ്പെട്ട മാലി വനിതകളില്‍ ഒരാളുടെ കുട്ടിക്ക് സ്‌കൂള്‍ പ്രവേശം നേടുന്നതിന് ശര്‍മയുടെ സഹായം ചന്ദ്രശേഖര്‍ അഭ്യര്‍ഥിച്ചിരുന്നു. പരിചയമുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലുമായി സംസാരിച്ച് ശര്‍മ അഡ്മിഷന്‍ ശരിയാക്കി കൊടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ വിവാദത്തിന്റെ ഭാഗമാകാന്‍ ഈ സംഭവം ഇടയാക്കുമെന്ന് അദ്ദേഹം അന്ന് കരുതിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us