സാധാരണക്കാരനെ കൊള്ളയടിക്കാന്‍ ബി.എം.ടി.സിയും;വരുന്നു 18.5% നിരക്ക് വര്‍ധന.

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. 18.5 ശതമാനം വർധനയ്കുള്ള നിർദേശം സർക്കാരിന് കൈമാറി. ഡീസൽ വിലയിലുണ്ടായ വർധനയും ജീവനക്കാരുടെ വേതനമുയർത്തിയതിലൂടെയുണ്ടായ അധിക ബാധ്യതയും കാരണമാണ് നിരക്കുയർത്താനുള്ള നിർദേശം ബി.എം.ടി.സി. നൽകിയത്. നിലവിൽ മാസത്തിൽ 20 കോടി മുതൽ 25 കോടി വരെയാണ് ബി.എം.ടി.സി.യുടെ നഷ്ടം. സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബി.എം.ടി.സി. ഉദ്യോഗസ്ഥർ പറഞ്ഞു.

നിരക്കുയർത്തണമെന്ന നിർദേശം സർക്കാർ അംഗീകരിച്ചാൽ 220 കോടിയോളം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ബി.എം.ടി.സി. അധികൃതരുടെ പ്രതീക്ഷ. 2014 ഏപ്രിലിലാണ് ഇതിനുമുമ്പ് ബി.എം.ടി.സി. നിരക്ക് ഉയർത്തിയത്. 15 ശതമാനമായിരുന്നു വർധന. നാലു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇന്ധനവില ഗണ്യമായി വർധിക്കുകയും ജീവനക്കാരുടെ വേതനമുയർത്തുകയും ചെയ്തത് കോർപ്പറേഷന് വൻ സാമ്പത്തിക ബാധ്യതയേൽപ്പിച്ചിരിക്കുകയാണ്.

ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും ബി.എം.ടി.സിക്ക് തിരിച്ചടിയായി. നമ്മ മെട്രോ ഒന്നാംഘട്ടം പൂർത്തിയായതും ഓൺലൈൻ ടാക്സികൾ വ്യാപകമായതുമാണ് ബി.എം.ടി.സി. ബസ് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം. നിരക്കുയർത്തണമെന്നാവശ്യപ്പെട്ട് ബി.എം.ടി.സി.യിൽ നിന്ന് ലഭിച്ച നിർദേശം ധനവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സർക്കാർ ഉടനടി തീരുമാനമെടുക്കുമെന്നും ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ബസവരാജു പറഞ്ഞു.

നഗരത്തിൽ നിലവിൽ 6,149 ബി.എം.ടി.സി. ബസുകൾ 12 ലക്ഷത്തോളം കിലോമീറ്ററുകൾ ദിവസേന സഞ്ചരിക്കുന്നുണ്ട്. ദിവസേന ശരാശരി 74 ലക്ഷം രൂപയുടെ നഷ്ടമാണ് കോർപ്പറേഷനുള്ളത്. 45 ലക്ഷം യാത്രക്കാരാണ് ദിവസേന ബി.എം.ടി.സി. ബസിൽ യാത്ര ചെയ്യുന്നത്. മെട്രോ ഒന്നാംഘട്ടം പൂർത്തിയാകുന്നതിന് മുമ്പ് 52 ലക്ഷം യാത്രക്കാർ ശരാശരി സഞ്ചരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us