കര്‍ണാടകയില്‍ ബിജെപി 130 സീറ്റ് നേടുമെന്ന് അമിത് ഷാ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 130 സീറ്റ് നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. പരാജയം നേരിടാന്‍ കോണ്‍ഗ്രസിനോട് തയ്യാറാകാനും അമിത് ഷാ ആവശ്യപ്പെട്ടു. പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസ് ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് അമിത് ഷാ ആരോപിച്ചു. വോട്ടര്‍ ഐഡി വിവാദം അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വ്യാജ വോട്ടര്‍ ഐഡി നേടിയവര്‍ കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങളില്‍ വീഴരുതെന്നും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോജകമണ്ഡലം മാറിയതിനെയും അമിത് ഷാ പരിഹസിച്ചു. മണ്ഡലം മാറിയാലും സിദ്ധരാമയ്യ പരാജയപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിലും ഭാഗകോട് ജില്ലയിലെ ബദാമി മണ്ഡലത്തില്‍നിന്നുമാണ് സിദ്ധരാമയ്യ ജനവിധി തേടുന്നത്. അദ്ദേഹത്തിന്‍റെ സിറ്റിംഗ് സീറ്റായ വരുണയില്‍ അദ്ദേഹത്തിന്‍റെ മകനാണ് മത്സരിക്കുന്നത്.

കര്‍ണാടകയുടെ വികസനത്തിന് ബിജെപിയെ വിജയിപ്പിക്കണമെന്ന് അമിത് ഷാ അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ക്കായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അമിത് ഷാ ആരോപിച്ചു. ഇത്തവണ കോണ്‍ഗ്രസ് തോല്‍ക്കുമെന്നും സിദ്ധരാമയ്യക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us