രോഹിത് ശർമയുടേയും വാഷിങ്ടണ്‍ സുന്ദറിന്റെയും മികവിൽ ഇന്ത്യ ഫൈനലില്‍.

കൊളംബോ: ഹാട്രിക് വിജയത്തോടെ ഇന്ത്യന്‍ യുവനിര നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേലക്കു കുതിച്ചു. തങ്ങളുടെ നാലാമത്തെയും അവസാനത്തെയും ലീഗ് മല്‍സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് വീശിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കുകയായിരുന്നു. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് പഴികേട്ട ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ (89) തകര്‍പ്പന്‍ ഇന്നിങ്സാണ് ഇന്ത്യക്കു കരുത്തേകിയത്. 61 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്സറുമടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

മറുപടിയില്‍ ബംഗ്ലാദേശ് പൊരുതി നോക്കിയെങ്കിലും ഇന്ത്യ നല്‍കിയ വിജയലക്ഷ്യം അവര്‍ക്കു എത്തിപ്പിടിക്കാവുന്നതിനും മുകളിലായിരുന്നു. ആറു വിക്കറ്റിന് 159 റണ്‍സെടുത്ത് ബംഗ്ലാദേശ് തോല്‍വി സമ്മതിച്ചു. മുന്‍ നായകന്‍ മുഷ്ഫിഖുര്‍ റഹീം (72*) മാത്രമാണ് ബംഗ്ലാ നിരയില്‍ പൊരുതിനോക്കിയത്. 55 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണര്‍ തമീം ഇഖ്ബാലും സബീര്‍ റഹ്മാനും 27 റണ്‍സ് വീതമെടുത്തു പുറത്തായി. നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ബൗളിങില്‍ മികച്ചുനിന്നത്.

നേരത്തേ തന്റെ സ്ഥിരം ശൈലിയിലല്ല രോഹിത് ഈ മല്‍സരത്തില്‍ തുടങ്ങിയത്. മോശം പന്തുകളില്‍ മാത്രം വലിയ ഷോട്ടുകള്‍ക്കു ശ്രമിച്ച രോഹിത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സിംഗളിലും ഡബിളുമെടുത്ത് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.അവസാന അഞ്ചോവറിലാണ് രോഹിത് കൂറ്റന്‍ ഷോട്ടുകള്‍ കളിച്ചത്. രോഹിത്തിനെ കൂടാതെ സുരേഷ് റെയ്നയും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും മൂന്ന് റണ്‍സ് അകലെ വച്ച് അര്‍ഹിച്ച ഫിഫ്റ്റി നഷ്ടമായി. 30 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം റെയ്ന 47 റണ്‍സ് അടിച്ചെടുത്തു. ശിഖര്‍ ധവാനാണ് (35) പുറത്തായ മറ്റൊരു താരം.

27 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമടക്കം 35 റണ്‍സെടുത്ത ധവാനെ റൂബെന്‍ ഹുസൈന്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. നേരത്തേ ടോസ് ലഭിച്ച ബംഗ്ലാ ക്യാപ്റ്റന്‍ മഹമ്മൂദുള്ള ഇന്ത്യയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ലങ്കയ്ക്കെതിരേ മികച്ച ജയം നേടിയ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ജയദേവ് ഉനാട്കട്ടിനു പകരം മുഹമ്മദ് സിറാജ് പ്ലെയിങ് ഇലവനിലെത്തി.

സ്കോർ: ഇന്ത്യ 176/3; ബംഗ്ലാദേശ്  159/6

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us