പൂനയെ തകർത്തെറിഞ്ഞ ഗോവയും, ജംഷഡ്പൂരിനെ തോൽപ്പിച്ച ബാഗ്ലൂരും

നിർണായക മത്സരത്തിൽ പൂനെ സിറ്റിയെ ഏകപക്ഷീയമായ 4 ഗോളിന് തോൽപ്പിച്ച് ഗോവ പ്ലേ ഓഫ് സാധ്യത സജീവമാക്കി. രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട മാർസെലിഞ്ഞോ പുറത്തു പോയതോടെ അവസാന പത്ത് മിനുട്ട് 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. സെമിയിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്ന പൂനെയെ ഗോവ നിലംപരിശാക്കുകയായിരുന്നു. പൂനെക്ക് വേണ്ടി കോറോമിനാസ് രണ്ടു ഗോൾ നേടിയപ്പോൾ ഹ്യൂഗോയും ലാൻസറൊട്ടേയും ഓരോ ഗോൾ വീതം നേടി.

കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ വിജയിക്കാനാവാതിരുന്ന ഗോവ പൂനെയെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സാഹിൽ പൻവാറിലൂടെ പൂനെയാണ് മത്സരത്തിൽ ആദ്യ അവസരം സൃഷ്ട്ടിച്ചത്. താരത്തിന്റെ ഹെഡർ ഗോവൻ പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. തുടർന്ന് 26മത്തെ മിനുട്ടിലാണ് ഗോവ ഗോൾ പട്ടിക തുറന്നത്. ഹ്യൂഗോയെ പെനാൽറ്റി ബോക്സിൽ ആദിൽ ഖാൻ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ലാൻസറൊട്ടേ  ഗോവക്ക് ലീഡ് നേടി കൊടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ ഒരു ഗോളിന് മുൻപിലായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഗോവ ഹ്യൂഗോയിലൂടെലീഡ് ഇരട്ടിയാക്കി. കോറോമിനാസിന്റെ പാസിൽ നിന്നാണ് ഹ്യൂഗോ രണ്ടാമത്തെ ഗോൾ നേടിയത്. അധികം താമസിയാതെ ഗോവ പൂനെ വലയിൽ മൂന്നാമത്തെ ഗോളും നേടി. ഇത്തവണ കോറോമിനാസ് ആണ് പൂനെ വല കുലുക്കിയത്. തുടർന്ന് ഗോവ നാലാമത്തെ ഗോളും നേടി ഗോൾ പട്ടിക പൂർത്തിയാക്കി. സാർത്ഥക് ഗോലു പെനാൽറ്റി ബോക്സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് കോറോമിനാസ് ഗോവയുടെ നാലാമത്തെ ഗോൾ നേടിയത്.

അവസാന മിനിറ്റുകളിൽ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് മർസെലിഞ്ഞോ പുറത്ത് പോയതോടെ പൂനെയുടെ പോരാട്ടം അവസാനിച്ചു. ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റോടെ ഗോവ ആറാം സ്ഥാനത്തെത്തി. സീസണിൽ ആദ്യമായിട്ടാണ് ഗോവ ഒരു മത്സരത്തിൽ ഗോൾ വഴങ്ങാതെ ഇരിക്കുന്നത്.

 

ഇന്നത്തെ രണ്ടാം മത്സരത്തിൽ പ്ലേ ഓഫിലേക്ക് അടുക്കുകയായിരുന്ന ജംഷദ്പൂർ ബെംഗളൂരുവിനോട് എതിരില്ലാത്ത രണ്ടു ഗോളിന്റെ പരാജയം നേരിട്ടു.

ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് കോപ്പലാശാനും സംഘത്തിനും തിരിച്ചടിയായത്. 23ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ മിക്കുവാണ് ബെംഗളൂരുവിന്റെ ആദ്യ ഗോൾ നേടിയത്. മിക്കുവിന്റെ സീസണിലെ പതിമൂന്നാം ഗോളായിരുന്നു ഇത്. 10 മിനുട്ടിനകം ക്യാപ്റ്റൻ സുനിൽ ഛേത്രി ബെംഗളൂരു ലീഡ് ഇരട്ടിയാക്കി.

പരിക്കേറ്റ് അനസ് എടത്തൊടിക കളം വിട്ടതും കളിയുടെ അവസാനം മെഹ്താബ് ഹുസൈൻ ചുവപ്പ് കാർഡ് കണ്ടതും ജംഷദ്പൂരിന്റെ പരാജയത്തിന്റെ ആഘാതം കൂട്ടി. ഇപ്പോഴും നാലാം സ്ഥാനത്താണ് ജംഷദ്പൂർ ഉള്ളത് എങ്കിലും അവസാന മത്സരം ജയിച്ചില്ലാ എങ്കിൽ ജംഷദ്പൂരിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കും. പ്ലേ ഓഫിനായി തന്നെ പോരിനിറങ്ങുന്ന ഗോവയുമായാണ് ജംഷദ്പൂരിന്റെ അവസാന മത്സരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us