ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ ചരിത്രപരമായ മാറ്റത്തിനൊരുങ്ങി ഐഎസ്ആർഒ. ആദ്യഘട്ട ഗഗൻയാൻ ദൗത്യങ്ങൾക്ക് ശേഷം രൂപീകരിക്കുന്ന രണ്ടാമത്തെ ബഹിരാകാശ യാത്രികരുടെ സംഘത്തിൽ (Astronaut Cadre) സിവിലിയന്മാരെയും ഉൾപ്പെടുത്താൻ ശുപാർശ. സൈനിക പശ്ചാത്തലമുള്ള പൈലറ്റുമാർക്ക് പുറമെ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) മേഖലകളിൽ നിന്നുള്ള വിദഗ്ധരെയാകും സിവിലിയൻ പ്രതിനിധികളായി തിരഞ്ഞെടുക്കുക.
ബഹിരാകാശ യാത്രികരുടെ തിരഞ്ഞെടുപ്പും മാനേജ്‌മെന്റും സംബന്ധിച്ച ഐഎസ്ആർഒ കമ്മിറ്റിയാണ് ഈ നിർണ്ണായക ശുപാർശ സമർപ്പിച്ചത്. രണ്ടാം ബാച്ചിൽ ആറ് മിഷൻ പൈലറ്റുമാരും നാല് സിവിലിയൻ വിദഗ്ധരും ഉൾപ്പെടെ 10 പേരുണ്ടാകും. ആദ്യ ബാച്ചിൽ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരെ മാത്രം ഉൾപ്പെടുത്തിയ സ്ഥാനത്താണിത്. വരാനിരിക്കുന്ന ബാച്ചുകളിൽ യുദ്ധവിമാന പൈലറ്റുമാർക്ക് പുറമെ വ്യോമസേനയിലെ ഹെലികോപ്റ്റർ പൈലറ്റുമാരെയും പരിഗണിച്ചേക്കും.
നാലാം ദൗത്യം മുതൽ സിവിലിയൻ സാന്നിധ്യം
രണ്ടാം ബാച്ചിലെ സിവിലിയൻ അംഗങ്ങൾ ഗഗൻയാന്റെ നാലാമത്തെ ദൗത്യം മുതലായിരിക്കും ബഹിരാകാശത്തേക്ക് തിരിക്കുക. സാങ്കേതികവിദ്യ കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമാകുന്ന ഘട്ടത്തിൽ മാത്രം സിവിലിയന്മാരെ അയച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. ലോകരാജ്യങ്ങളെല്ലാം പിന്തുടരുന്ന രീതിയാണിത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (BAS) യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ ശാസ്ത്ര ഗവേഷണങ്ങൾ ആവശ്യമായി വരുമെന്നതിനാലാണ് വിദഗ്ധരായ സിവിലിയന്മാരെ കേഡറിലേക്ക് കൊണ്ടുവരുന്നത്.
കൂടുതൽ യാത്രികർ, വിപുലമായ ദൗത്യങ്ങൾ
ഭാവിയിൽ വർഷത്തിൽ രണ്ട് ദൗത്യങ്ങൾ എന്ന രീതിയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. മൂന്നാം ബാച്ചിലേക്ക് എത്തുമ്പോൾ സിവിലിയന്മാരുടെ എണ്ണം പത്തായി ഉയർത്താനും മിഷൻ പൈലറ്റുമാരുടെ എണ്ണം രണ്ടായി കുറയ്ക്കാനും ശുപാർശയുണ്ട്. ഇതോടെ ആകെ ബഹിരാകാശ യാത്രികരുടെ എണ്ണം 40 വരെയായി ഉയർത്താനാണ് പ്ലാൻ. ഗഗൻയാൻ ക്രൂ മോഡ്യൂളിന്റെ ശേഷി വർദ്ധിപ്പിക്കുന്നതോടെ ഏഴാം ദൗത്യം മുതൽ ഒരേസമയം മൂന്ന് യാത്രികരെ അയക്കാൻ സാധിക്കും.
വെല്ലുവിളിയായി അടിസ്ഥാന സൗകര്യങ്ങൾ
അടുത്ത ആറ് വർഷത്തിനുള്ളിൽ രണ്ടാം ബാച്ചിനെയും എട്ട് വർഷത്തിനുള്ളിൽ മൂന്നാം ബാച്ചിനെയും സജ്ജമാക്കാനാണ് ലക്ഷ്യം. എന്നാൽ ഇതിനാവശ്യമായ പൂർണ്ണസജ്ജമായ പരിശീലന കേന്ദ്രം (Astronaut Training Centre) നിലവിൽ ഐഎസ്ആർഒയ്ക്ക് ഇല്ല. നിലവിൽ താൽക്കാലിക സൗകര്യങ്ങളിലാണ് പരിശീലനം നടക്കുന്നത്. കൂടാതെ, ബഹിരാകാശ യാത്രികരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ എൻവയൺമെന്റ് കൺട്രോൾ ആൻഡ് ലൈഫ് സപ്പോർട്ട് സിസ്റ്റം (ECLSS) വികസിപ്പിക്കുന്നതിലും ഐഎസ്ആർഒ കാലതാമസം നേരിടുന്നുണ്ട്. ഈ സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് വേഗത കൂട്ടാൻ സാധിക്കൂ.
