12 ദിവസത്തിനുശേഷം ബെംഗളൂരു-മംഗളൂരു തീവണ്ടിഗതാഗതം പുനഃസ്ഥാപിച്ചു

ബെംഗളൂരു : കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായ മംഗളൂരു-ബെംഗളൂരു റെയിൽപ്പാതയിൽ 12 ദിവസത്തിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

ഹാസനിലെ സകലേശ്പുരയ്ക്കടുത്ത് യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ ജൂലായ് 26-ന് രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്.

കുന്നിൻചരുവിലൂടെ കടന്നുപോകുന്ന പാളത്തിന്റെ മുകൾഭാഗത്തും അടിഭാഗത്തും മണ്ണിടിഞ്ഞിരുന്നു. കുന്നിന്റെ അടിഭാഗത്ത് മതിൽനിർമിച്ചും മണൽച്ചാക്കുകളടുക്കിയും സുരക്ഷ വർധിപ്പിച്ചാണ് പാളം വീണ്ടും ഗതാഗതസജ്ജമാക്കിയത്.

സുരക്ഷ വർധിപ്പിച്ചശേഷം പാളത്തിലൂടെ ആദ്യ തീവണ്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കടന്നുപോയി. യശ്വന്തപുര-മംഗളൂരു ജങ്ഷൻ ഗോമടേശ്വര എക്സ്‌പ്രസ് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്.

ഇതിനുപിന്നാലെ, ഈ റൂട്ടിലൂടെയുള്ള ബാക്കി തീവണ്ടികളും അതിന്റെ നിശ്ചിതസമയം സർവീസ് നടത്തുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

മണ്ണിടിച്ചിലുണ്ടായി പാത തടസ്സപ്പെട്ടതോടെ കണ്ണൂർ-മംഗളൂരു-ബെംഗളൂരു തീവണ്ടി സർവീസും തടസ്സപ്പെട്ടിരുന്നു. ഇതോടെ ഈ റൂട്ടിലെ യാത്രക്കാർ ദുരിതത്തിലായി.

തീവണ്ടികൾ റദ്ദാക്കിയത് രണ്ടുതവണ നീട്ടി. കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് റദ്ദാക്കിയത് ബുധനാഴ്ചവരെയും കണ്ണൂർ-കെ.എസ്.ആർ.ബെംഗളൂരു എക്സ്‌പ്രസ് റദ്ദാക്കിയത് വ്യാഴാഴ്ചവരെയുമാണ് അവസാനം നീട്ടിയത്. ഇതുൾപ്പെടെ 12 തീവണ്ടികളാണ് റദ്ദാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us