യെദ്യൂരപ്പയ്ക്ക് എതിരായ പോക്സോ കേസ് ; തള്ളാനാവില്ലെന്ന് ഹൈക്കോടതിയിൽ അറിയിച്ച് സി ഐ ഡി

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പേരിലെടുത്ത കേസ് തള്ളാനാവില്ലെന്ന് പോലീസിന്റെ സി.ഐ.ഡി. വിഭാഗം ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തതെങ്കിലും പെൺകുട്ടി യെദ്യൂരപ്പക്കെതിരേ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ സ്വമേധയാ മൊഴി നൽകിയിട്ടുണ്ടെന്നും സി.ഐ.ഡി. കോടതിയിൽ പറഞ്ഞു.

കുറ്റകൃത്യത്തിന് പെൺകുട്ടിയല്ലാതെ വേറെ സാക്ഷികളില്ലെന്ന് മൊഴിയിലുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ യെദ്യൂരപ്പയ്ക്ക് ബാധ്യതയുണ്ടെന്നും സി.ഐ.ഡി.ക്കുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവിവർമ കുമാർ വാദിച്ചു.

പീഡനം നടന്നതിന് തെളിവായി യെദ്യൂരപ്പയും പെൺകുട്ടിയുടെ അമ്മയും നടത്തിയ സംഭാഷണത്തിന്റെ വീഡിയോയിലെ ഓഡിയോ ട്രാക്ക് പരിശോധിച്ചതായും അത് വ്യാജമല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അറിയിച്ചു.

പോക്സോ വകുപ്പുകൾ ചുമത്തി തനിക്കെതിരേയെടുത്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യെദ്യൂരപ്പയുടെ അഭിഭാഷകന്റെ വാദത്തിനായി കേസ് ജനുവരി 17-ലേക്ക് മാറ്റി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.

2024 മാർച്ച് 14-നാണ് പെൺകുട്ടിയുടെ അമ്മ യെദ്യൂരപ്പയുടെ പേരിൽ പോലീസിൽ പരാതി നൽകിയത്.

ഒരു കേസിൽ സഹായമഭ്യർഥിച്ച് മകളോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളെ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

പോക്സോ നിയമം ചുമത്തി സദാശിവനഗർ പോലീസാണ് കേസെടുത്തത്. തുടർന്നാണ് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചത്.

യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us