കോവിഡ് ചികിത്സാ ക്രമക്കേട്; അന്വേഷണം എസ്.ഐ.ടി.ക്ക് കൈമാറും

ബെംഗളൂരു : കർണാടകത്തിൽ കോവിഡ് ചികിത്സയ്ക്ക് മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വാങ്ങിയതിൽ കോടികളുടെ ക്രമക്കേടു നടന്നെന്ന ആരോപണത്തിന്റെ അന്വേഷണം പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി.) കൈമാറും.

വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽച്ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെകാലത്ത് നടന്നതായിപ്പറയുന്ന അഴിമതിയാണ് അന്വേഷിക്കുന്നത്. അന്നത്തെ ആരോഗ്യമന്ത്രിയും ഇപ്പോൾ എം.പി.യുമായ കെ. സുധാകറിനുനേരേയാണ് ആരോപണം.

വിഷയം പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിക്ക് രൂപംനൽകാനും തീരുമാനിച്ചു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞവർഷം സർക്കാർ നിയോഗിച്ച ജസ്റ്റിസ് മൈക്കൽ ഡിക്കുഞ്ഞ കമ്മിഷൻ ഓഗസ്റ്റ് 31-ന് സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. 7223.64 കോടിരൂപയ്ക്ക് മെഡിക്കൽ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും വാങ്ങിയതിലെ ക്രമക്കേടാണ് കമ്മിഷൻ അന്വേഷിച്ചത്.

ഒട്ടേറെ ക്രമക്കേടുകൾ നടന്നതായി കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. 500 കോടിരൂപ തിരിച്ചുപിടിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചതായി സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എസ്.ഐ.ടി.ക്ക് കൈമാറുന്നത്.

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുൾപ്പെടെയുള്ള അനധികൃത ഖനനക്കേസുകൾ അന്വേഷിക്കുന്ന ലോകായുക്ത എസ്.ഐ.ടി.യുടെ കാലാവധി ഒരു വർഷംകൂടി നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us