കെ സി വേണുഗോപാലിനോടുള്ള കടപ്പാട് പറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി തുടരാനും മുഖ്യമന്ത്രി പദത്തില്‍ രണ്ടാമൂഴം ലഭിക്കാന്‍ അവസരം ലഭിച്ചതും കെ.സി.വേണുഗോപാലിന്റെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ ബുദ്ധികൂര്‍മ്മതയും മൂലമാണെന്ന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ.

മലപ്പുറത്ത് ആര്യാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റില്‍ കെ.സി.വേണുഗോപാല്‍ വഹിച്ച പങ്കിനെ കുറിച്ച്‌ സിദ്ധരാമയ്യ സംസാരിച്ചത്.

കെ.സി. വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി കര്‍ണ്ണാടകയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെ ചാമുണ്ടേശ്വരി മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പ്പര്യമെന്ന് താന്‍ നേതൃത്വത്തെ അറിയിച്ചു.

എന്നാല്‍ ചാമുണ്ടേശ്വരിയില്‍ മത്സരിച്ചാല്‍ താങ്കള്‍ തോറ്റുപോകുമെന്നും ആ തീരുമാനം പുനഃപരിശോധിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.

എന്നാല്‍ ആ ആവശ്യത്തോട് താന്‍ വഴങ്ങിയില്ല.

മത്സരിക്കുകയാണെങ്കില്‍ ചാമുണ്ടേശ്വരി മണ്ഡലത്തിലായിരിക്കുമെന്ന കര്‍ശന നിലപാടിലായിരുന്നു തന്റെത്.

അത് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം രാത്രി കെ.സി. വേണുഗോപല്‍ തന്നെ കാണാനെത്തി.

ചാമുണ്ടേശ്വരിയില്‍ മത്സരിക്കുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമാകില്ലെന്നും തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു.

മനസ്സില്ലാതെയാണെങ്കിലും കെ.സി.വേണുഗോപാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.

രണ്ടാമതൊരു സീറ്റില്‍ക്കൂടി മത്സരിക്കാന്‍ കെ.സി.വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെ.സി.വേണുഗോപാലിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

ചാമുണ്ടേശ്വരിമണ്ഡലത്തില്‍ താന്‍ പരാജയപ്പെട്ടു. കെ.സി.യുടെ നിര്‍ദ്ദേശപ്രകാരം മത്സരിച്ച ബദാമയില്‍ വിജയിക്കുകയും ചെയ്തു.

ഒരു പക്ഷെ, അന്ന് കെ.സി.വേണുഗോപാലിന്റെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കാതിരുന്നിരുന്നെങ്കില്‍ താന്‍ ഇന്ന് രാഷ്ട്രീയ വനവാസം തേടേണ്ടിവന്നേനെ.

തനിക്ക് രണ്ടാമതൊരിക്കലും മുഖ്യമന്ത്രി ആകാന്‍ കഴിയുമായിരുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us