ഫാസ്ടാഗ് നിയമത്തിൽ മാറ്റം; കാറുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും 

ഇന്ത്യയിലെ ദേശീയ പാതകളിലൂടെ സഞ്ചരിക്കാന്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് കാര്‍ഡ് ഉണ്ടായിരിക്കണം.

നിലവില്‍ ടോള്‍ പാതകളിലൂടെ സഞ്ചരിക്കുന്ന രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിക്കുന്നു.

ഫാസ്ടാഗ് കാര്‍ഡ് ഇല്ലെങ്കില്‍ വാഹനങ്ങള്‍ ടോള്‍ ഫീസിന്റെ ഇരട്ടി നല്‍കണം. ഇന്ന് (01 ഓഗസ്റ്റ് 2024) മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ടോള്‍ പ്ലാസകളിലെ തടസങ്ങള്‍ നേരിടുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ അതനുസരിച്ച്‌ ഫാസടാഗ് അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഈ പുതിയ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫാസ്ടാഗുകള്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുന്ന നില വന്നേക്കാം.

ടോള്‍ പ്ലാസകളിലെ തിരക്ക് ലഘൂകരിക്കുകയും ഇലക്‌ട്രോണിക് ടോള്‍ പേയ്മെന്റുകള്‍ ശേഖരിക്കുകയും വാഹനങ്ങള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ പരിഷ്‌കാരങ്ങളുടെ ലക്ഷ്യം.

നോ യുവര്‍ കസ്റ്റമാര്‍ (KYC) പ്രക്രിയ നടപ്പിലാക്കുന്നതാണ് ഫാസ്ടാഗുമായി ബന്ധപ്പെട്ടുള്ള ഒരു പ്രധാന മാറ്റം.

ഇതുവരെ KYC പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ഇത് പൂര്‍ത്തിയാക്കണം.

ഇത് ചെയ്യാത്തവരുടെ ഫാസ്ടാഗ് കാര്‍ഡുകള്‍ ഒക്ടോബര്‍ 31ന് ശേഷം നിര്‍ജ്ജീവമാക്കും.

എല്ലാ ഉപയോക്താക്കളും അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അധികൃതര്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

നിങ്ങള്‍ അഞ്ച് വര്‍ഷത്തിലേറെയായി ഫാസ്ടാഗ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് മാറ്റാനുള്ള സമയമായിട്ടുണ്ട്.

അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള കാര്‍ഡുകള്‍ നിര്‍ജ്ജീവമാകുമെന്നതിനാല്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധമായും പുതിയ കാര്‍ഡ് എടുക്കുക.

അക്കൗണ്ട് ഇഷ്യൂ ചെയ്ത തീയതി പരിശോധിച്ച്‌ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് പുതിയതിനായി അപേക്ഷിക്കാം.

മൂന്ന് വര്‍ഷത്തിലേറെയായി ഫാസ്ടാഗ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അവരുടെ KYC പ്രക്രിയ ഉടന്‍ പൂര്‍ത്തിയാക്കണം.

ഇത് പാലിക്കാതിരുന്നാല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് പ്രവര്‍ത്തിക്കാത്ത സാഹചര്യം വരും.

അതുകൊണ്ട് എല്ലാ വിവരങ്ങളും കാലികമാണെന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കുക.

ഫാസ്ടാഗ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ അവരുടെ ഡാറ്റാബേസില്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

കാര്‍ഡ് ഡിആക്റ്റിവേറ്റ് ആകാതിരിക്കാന്‍ ഉപയോക്താക്കള്‍ കാര്‍ഡ് വാങ്ങിയ കമ്പനി അതിന്റെ ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം.

ഇന്ത്യയിലെ എല്ലാ ഫാസ്ടാഗ് കാര്‍ഡുകളും ഇപ്പോള്‍ ഒരു മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം.

അണ്‍ലിങ്ക് ചെയ്ത കാര്‍ഡുകള്‍ ടോള്‍ പ്ലാസകളില്‍ ഇനി പ്രവര്‍ത്തിക്കില്ല എന്നതിനാല്‍ ഉപയോക്താക്കള്‍ തങ്ങളുടെ കാര്‍ഡ് ഒരു മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരേ ഫാസ്ടാഗ് ഉപയോഗിക്കുന്നത് തടയാന്‍ ഏപ്രില്‍ മുതല്‍ ഒരു ഫാസ്ടാഗ് അക്കൗണ്ട് ഒരു വാഹനത്തിന് നല്‍കേണ്ടത് നിര്‍ബന്ധമാണ്.

കൂടാതെ, വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറും ഷാസി നമ്പറും ഫാസ്ടാഗ് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടത് പുതിയ നിയന്ത്രണളുടെ ഭാഗമാണ്.

കൂടാതെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെയും വശങ്ങളുടെയും ഫോട്ടോകള്‍ സമര്‍പ്പിക്കണം.

പുതിയ വാഹന ഉടമകള്‍ ഫാസ്ടാഗ് കാര്‍ഡ് ലഭിച്ച്‌ 90 ദിവസത്തിനകം വാഹന രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം.

ഈ കാലയളവിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ 90 ദിവസത്തിന് ശേഷം കാര്‍ഡ് നിര്‍ജ്ജീവമാകും.

അതായത് ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ പുതിയ വാഹനം വാങ്ങുന്നവര്‍ വാങ്ങിയതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം.

നിലവിലെ ഫാസ്ടാഗ് സംവിധാനത്തിലെ വിവിധ പ്രശ്‌നങ്ങളുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

ഇവ പരിഹരിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമാണ് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us