ഡെങ്കിപ്പനി:  സ്വമേധയാകേസെടുത്ത് ഹൈക്കോടതി;  വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച 23-നകം റിപ്പോർട്ട് നൽകണം

ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി.

ഡെങ്കിപ്പനി വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുനൽകാനും ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും ഏർപ്പെടുത്തിയ ചികിത്സാസൗകര്യങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി.

ഡെങ്കിപ്പനിയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തിയതിന്റെ വിവരവും നൽകണം.

ഈമാസം 23-നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

സംസ്ഥാനത്ത് ഓരോ ദിവസവും ഡെങ്കിപ്പനിബാധിതർ കൂടുകയാണ്. ഡെങ്കിപ്പനിസംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് 7547 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏഴുമരണവും സംഭവിച്ചു.

ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) പരിധിയിലാണ് ഏറ്റവുംകൂടുതൽപേർക്ക് ഡെങ്കിപ്പനി ബാധിച്ചത്. ഇവിടെ 2174 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചിക്കമഗളൂരുവിൽ 563 പേർക്കും മൈസൂരുവിൽ 496 പേർക്കും ഹാവേരിയിൽ 481 പേർക്കും ശിവമോഗയിൽ 308 പേർക്കും ചിത്രദുർഗയിൽ 300 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ കൊതുകുപെരുകാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. വീടും പരിസരവും വൃത്തിയാക്കാതെ കൊതുകുപെരുകുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചാൽ 500 രൂപ പിഴയീടാക്കും.

ബെംഗളൂരുവിൽ വീടുകളിൽ സർവേ നടത്താൻ മൂവായിരത്തോളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us