സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു; അഞ്ചുപേർ മരിച്ചു; രോഗം നിയന്ത്രിക്കാൻ നടപടികളുമായി സർക്കാർ

ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനിബാധിതരുടെ എണ്ണംകൂടിവരുന്ന സാഹചര്യത്തിൽ രോഗം നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പരിശോധനയും ചികിത്സയും ഗൗരവമായിട്ടെടുക്കണമെന്നും ചികിത്സയും മരുന്നുകളും ഏതുസമയത്തും ലഭ്യമായിരിക്കണമെന്നും നിർദേശമുണ്ട്.

ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി യോഗംചേർന്നു.

ഈ വർഷം തിങ്കളാഴ്ച വരെ 5,374 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ചുപേർ മരിക്കുകയും ചെയ്തു. ബെംഗളൂരുവിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരു കോർപ്പറേഷന്റെ പരിധിയിൽ മാത്രം 1230 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചിക്കമഗളൂരു, മൈസൂരു, ഹാവേരി, ശിവമോഗ, ചിത്രദുർഗ, ദക്ഷിണ കന്നഡ ജില്ലകളിലും ഒട്ടേറെപ്പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വീടുകളിൽച്ചെന്ന് സർവേ നടത്താനും ജനങ്ങളെ ബോധവത്കരിക്കാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ആശാ ജീവനക്കാർ, നഴ്‌സിങ് വിദ്യാർഥികൾ, എൻ.എസ്.എസ്. വിദ്യാർഥികൾ, മറ്റുസന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായംതേടാം.

സംസ്ഥാനത്തെ ഡെങ്കിപ്പനി സാഹചര്യം ബി.ബി.എം.പി.യും നഗരവികസനവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us