മലിനജലം കുടിച്ച് 3 വയസുകാരി ഉൾപ്പെടെ 6 പേർ മരിച്ചു

ബെംഗളൂരു : തുമകൂരുവിൽ മാലിന്യംകലർന്ന കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് രോഗബാധിതരായ മൂന്നുവയസ്സുകാരിയുൾപ്പെടെ ആറുപേർ മരിച്ചു.

നൂറോളംപേർ ആശുപത്രിയിൽ ചികിത്സതേടി.

മധുഗിരി താലൂക്കിലെ ചിന്നേനഹള്ളിയിലാണ് സംഭവം.

പ്രദേശവാസികളായ ചിക്കദാസപ്പ (76), പെഡ്ഡണ്ണ (72), ഹനുമക്ക (85), നാഗമ്മ (89), നാഗപ്പ (85), മീനാക്ഷി (മൂന്ന്) എന്നിവരാണ് മൂന്നുദിവസത്തിനിടെ മരിച്ചത്.

സംഭവത്തിൽ പഞ്ചായത്ത് വികസന ഓഫീസറെയും കുടിവെള്ള വിതരണത്തിന് ചുമതലപ്പെടുത്തിയ ജീവനക്കാരനെയും സസ്പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചു.

പ്രദേശത്ത് ജനവിതരണപൈപ്പുകളുടെ പണി നടക്കുന്നതിനിടെ പൈപ്പ് പൊട്ടി മലിനജലം കുടിവെള്ളത്തിൽ കലരുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗ്രാമത്തിൽ ലഭ്യമാക്കിയ കുടിവെള്ളം കുടിച്ചവർക്കാണ് രോഗബാധയുണ്ടായത്.

തിങ്കളാഴ്ചയോടെ ഛർദിയും വയറിളക്കവും ബാധിച്ച് ഒട്ടേറെപ്പേർ ചികിത്സതേടി.

തിങ്കളാഴ്ച ഒരാളും ചൊവ്വാഴ്ച മൂന്നുപേരും മരിച്ചു. ബുധനാഴ്ച രാത്രിയാണ് രണ്ടുപേർ മരിച്ചത്.

ജില്ലയുടെ ചുമതലയുള്ള ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യാഴാഴ്ച ചികിത്സയിലുള്ളവരെ സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us