യാത്രക്കാർക്ക് നേട്ടം; സർവീസ് ചാർജ് 5% തന്നെ; ഓൺലൈൻ ടാക്സി ആപ്പുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : ഓൺലൈൻ ടാക്സികളുടെ സർവീസ് ചാർജ് അഞ്ചുശതമാനമാക്കി നിജപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരേയുള്ള ആപ്പ് കമ്പനികളുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി.

സർവീസ് ചാർജ് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോവിന്ദരാജ് അധ്യക്ഷനായ ബെഞ്ച് ഒലയുടേയും ഉബറിന്റേയും ഹർജി തള്ളിയത്.

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് 20 ശതമാനംവരെ സർവീസ് ചാർജ് ഈടാക്കാൻ കഴിയുമെന്നും സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇതിനെ മറികടക്കുന്നതാണെന്നുമായിരുന്നു കമ്പനികളുടെ വാദം.

യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഇടയാക്കുന്നെന്ന പരാതികൾ വ്യാപകമായതോടെ 2022-ലാണ് സർവീസ് ചാർജ് അഞ്ചുശതമാനത്തിന് മുകളിലാകരുതെന്ന ഉത്തരവ് ഗതാഗതവകുപ്പ് പുറപ്പെടുവിച്ചത്.

ഓൺലൈൻ ടാക്സി ആപ്പുകളും സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയായായിരുന്നു ഉത്തരവ്.

സർവീസ് ചാർജ് നിജപ്പെടുത്തിയതോടെ യാത്രക്കാർക്ക് വലിയ നേട്ടമാണുണ്ടായത്. യാത്രാച്ചെലവ് ഒരു പരിധിവരെ കുറഞ്ഞിരുന്നു.

എന്നാൽ സർവീസ് ചാർജ് കുറച്ചത് സമയവും യാത്രക്കാരുടെ തിരക്കും പരിഗണിച്ച് വിവിധ നിരക്കുകൾ ഈടാക്കി മറികടക്കാനുള്ള ശ്രമമാണ് കമ്പനികൾ നടത്തിയത്.

ഇതോടെ ഓൺലൈൻ ടാക്സികൾക്ക് സർക്കാർ മിനിമം ചാർജ് നിശ്ചയിക്കുകയും ചെയ്തു. അതേസമയം, ഓൺലൈൻ ടാക്‌സികൾ അമിത നിരക്ക് ഈടാക്കുന്നതായി ഇപ്പോഴും ആരോപണമുണ്ട്.

ബുക്കുചെയ്യുന്ന സമയമനുസരിച്ച് പലനിരക്ക് ഈടാക്കുന്നുവെന്നാണ് ആരോപണം. എന്നാൽ നിയമാനുസൃതമായ നിരക്കുമാത്രമേ ഈടാക്കുന്നുള്ളൂവെന്നാണ് ആപ്പ് കമ്പനികളുടെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us