സ്ത്രീധനമായി ഫോർച്യൂണർ കാറും പണവും നൽകിയില്ല; യുവതിയെ കൊലപ്പെടുത്തിയതായി പരാതി 

ന്യൂഡല്‍ഹി: സ്ത്രീധനമായി കാറും പണവും നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും മർദിച്ച്‌ കൊലപ്പെടുത്തിയതായി പരാതി.

ഗ്രേറ്റർ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

ആഡംബരവാഹനമായ ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി കൊടുക്കാത്തതിനാലാണ് ഭർതൃവീട്ടുകാർ കരിഷ്മയെ ഉപദ്രവിച്ചതെന്നാണ് സഹോദരൻ നല്‍കിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിഷ്മയെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവ ദിവസം കരിഷ്മ സഹോദരൻ ദീപക്കിനെ ഫോണില്‍ വിളിച്ചിരുന്നു.

ഭർത്താവും ഭർതൃവീട്ടുകാരും തന്നെ മർദിച്ചെന്നാണ് കരിഷ്മ ഫോണിലൂടെ അറിയിച്ചത്.

തുടർന്ന് ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കരിഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

2022 ഡിസംബറിലാണ് ഗ്രേറ്റർ നോയിഡ സ്വദേശിയായ വികാസും കരിഷ്മയും വിവാഹിതരായത്.

വിവാഹസമയത്ത് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്.യു.വി.യും യുവതിയുടെ വീട്ടുകാർ സ്ത്രീധനമായി നല്‍കിയിരുന്നു.

എന്നാല്‍, ഇതുപോരെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്നുമായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം.

ഇതിന്റെ പേരില്‍ യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും സഹോദരൻ ആരോപിച്ചു.

കരിഷ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഉപദ്രവം രൂക്ഷമായി.

നാട്ടുപഞ്ചായത്ത് ചേർന്ന് പലതവണ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.

തുടർന്ന് 10 ലക്ഷം രൂപ കൂടി യുവതിയുടെ കുടുംബം ഭർത്താവിന് നല്‍കി.

എന്നാല്‍, ഇതുകൊണ്ടും ഉപദ്രവം അവസാനിച്ചില്ലെന്നാണ് സഹോദരൻ പറയുന്നത്.

ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു വികാസിന്റെയും കുടുംബത്തിന്റെയും ആവശ്യം.

ഇതിന്റെ പേരില്‍ യുവതിയെ നിരന്തരം മർദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

അതേസമയം, യുവതിയുടെ മരണത്തില്‍ ഭർത്താവ് വികാസ്, ഇയാളുടെ മാതാപിതാക്കളായ സോംപാല്‍ ഭാട്ടി, രാകേഷ്, സഹോദരങ്ങളായ റിങ്കി, സുനില്‍, അനില്‍ എന്നിവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.

കേസിലെ മുഖ്യപ്രതിയായ വികാസിനെയും ഇയാളുടെ പിതാവിനെയും അറസ്റ്റ് ചെയ്തതായും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us