ആലപ്പുഴ: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു.
പാണാവള്ളിയിൽ നിന്നുള്ള അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ ഗുരുദത്ത് ആണ് മരിച്ചത്.
പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തോട്ടിൽ കുളിച്ചതിനെത്തുടർന്നാണ് രോഗമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു.
2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ആറുവർഷങ്ങൾക്കു ശേഷമാണ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്.
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഡി.എം.ഒ. യമുന വർഗീസ് അറിയിച്ചു.
മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡി.എം.ഒ. പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.