ഗോവധ നിരോധന നിയമം; മൃഗസംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് മുൻ മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: പോത്തിനെ കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ എന്തുകൊണ്ട് അറുത്തുകൂടാ എന്ന മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ. പ്രസ്താവനയെ അപലപിച്ചുകൊണ്ട്, ഇന്ത്യക്കാർക്ക് പശുക്കളോട് വൈകാരിക ബന്ധമുണ്ടെന്നും അവയെ അമ്മയായി ആരാധിക്കുന്നുണ്ടെന്നും ബൊമ്മൈ ട്വീറ്റുകളിലൂടെ പറഞ്ഞു. മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും. അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിക്കുന്നു എന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഇത്തരംപ്രസ്താവന ആരെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആശ്ചര്യപ്പെട്ട ബിജെപി നേതാവ്, മന്ത്രി തന്റെ വകുപ്പ് മാറ്റാനാണോ അതോ കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണോ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്നും ബൊമ്മെ ചോദിച്ചു. വിവിധ ട്വീറ്റുകളിലൂടെയാണ് മന്ത്രി വെങ്കടേഷിനെതിരേ ബൊമ്മെ രൂക്ഷവിമർശനമുന്നയിച്ചത്. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനുമുമ്പ് മന്ത്രി രണ്ടുവട്ടം ചിന്തിക്കണമെന്നും വെങ്കടേഷിന് സിദ്ധരാമയ്യ ആവശ്യമായ ഉപദേശം നൽകണമെന്നും ബൊമ്മെ ആവശ്യപ്പെട്ടു. “ഗോഹത്യ നിരോധിക്കണമെന്ന് ആദ്യം വാദിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. ബഹുമാനപ്പെട്ട മഹാത്മാഗാന്ധി വാദിച്ച ഗോവധ നിരോധനം 1960 കളിൽ പല സംസ്ഥാനങ്ങളിലും നടപ്പിലാക്കി എന്നും ബിജെപി നേതാവ് പറഞ്ഞു.

പ്രായമായ പോത്തുകളെ കശാപ്പുചെയ്യാമെങ്കിൽ എന്തുകൊണ്ട് പശുക്കളുടെകാര്യത്തിൽ ബാധകമല്ലെന്നും വിഷയത്തിൽ ചർച്ച നടത്തിയശേഷം നിയമംപിൻവലിക്കുന്നതുസംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന വിവാദമായ കർണാടക കന്നുകാലി കശാപ്പുനിരോധനനിയമം കോൺഗ്രസ് പുനഃപരിശോധിക്കുമെന്നും വെങ്കടേഷ് സൂചന നൽകിയിരുന്നു. 13 വയസ്സിനുമുകളിൽ പ്രായമുള്ള പോത്തുകളെ കശാപ്പുചെയ്യാൻ നിയമത്തിൽ അനുവദിക്കുന്നുണ്ട്. എന്നാൽ, പശുക്കളെ കശാപ്പുചെയ്യാൻ അനുമതിയില്ല. ഇത് ചൂണ്ടിക്കാട്ടി നിയമം പുനഃപരിശോധിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us