പൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ നാടകം അവതരിപ്പിക്കുകയും പ്രധാനമന്ത്രിയെ അവഹേളിക്കുകയും ചെയ്തു എന്ന കേസിൽ അന്വേഷണം നേരിടുന്ന ബീദറിലെ ഷഹീൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്കൂളിൽ വിദ്യാർത്ഥികളെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു എന്ന ആരോപണവുമായി മാനേജ്മെൻറ്.

ബെംഗളൂരു: പൗരത്വനിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേയും നാടകം അവതരിപ്പിച്ചെന്ന കേസിൽ കർണാടകത്തിലെ ബീദറിലുള്ള സ്കൂളിൽ വിദ്യാർഥികളെ ചോദ്യംചെയ്യുന്നത് തുടരുന്നു.

എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം സ്കൂളിൽ പോലീസ് എത്തുകയും വിദ്യാർഥികളെ നാല് – അഞ്ച് മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുകയും ചെയ്യുകയാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
ജനുവരി 21ന് സ്കൂളിൽ അവതരിപ്പിക്കപ്പെട്ട നാടകത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വിമർശനങ്ങളുണ്ടായെന്നാണ് ആരോപണം ഉയർന്നത്.

തുടർന്ന് നാടകം അവതരിപ്പിക്കാൻ അനുമതി നൽകിയ സ്കൂൾ മാനേജ്മെന്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.

ഇതിനു പിന്നാലെ സ്കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും (52) വിദ്യാർഥിയുടെ അമ്മയെയും അറസ്റ്റുചെയ്തു.
നാടകത്തിൽ പങ്കെടുത്ത വിദ്യാർഥികളെയാണ് ഇപ്പോൾ പോലീസ് നിരന്തരം ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്.

ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് നാടകത്തിൽ പങ്കെടുത്തത്.

നിലവിൽ നാലുവട്ടം വിദ്യാർകളെ ചോദ്യംചെയ്തുകഴിഞ്ഞു. നാടകം എഴുതിയത് ആര്? അധ്യാപികയാണോ നാടകം പഠിപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് പോലീസുകാർ വിദ്യാർഥികളോട് ചോദിക്കുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടാണ് വിദ്യാർഥികളെ ചോദ്യംചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് എത്തും.

വൈകുന്നേരം നാലു മണിവരെ ചോദ്യംചെയ്യൽ തുടരും. കഴിഞ്ഞ നാലു ദിവസമായി ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. കുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ വിഷയത്തിൽ ക്ഷമാപണം നടത്തി.

മറ്റൊരു വിദ്യാർഥിയുടെ മാതാവും സ്കൂൾ പ്രിൻസിപ്പലും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എന്നിട്ടും എന്തിനാണ് വിദ്യാർഥികളെ ഇത്തരത്തിൽ പീഡിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സ്കൂൾ സിഇഒ തൗസീഫ് മടിക്കേരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us