ഡൽഹി: തലസ്ഥാന നഗരിയെ നടുക്കി പുതിയ തരം പണംതട്ടൽ രീതി വ്യാപകമാകുന്നു. നേരിട്ടെത്തി ഭീഷണിപ്പെടുത്തുന്ന പഴയ ഗുണ്ടാ ശൈലി മാറി, വിദേശത്തിരുന്ന് ഇന്റർനെറ്റ് കോളുകൾ വഴി പണം തട്ടുന്ന ‘ഡിജിറ്റൽ എക്സ്റ്റോർഷൻ’ മാഫിയ സജീവമാകുകയാണ്. ചെറുകിട വ്യാപാരികൾ മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വരെ ഈ ഡിജിറ്റൽ ഭീഷണിയുടെ നിഴലിലാണ്.
ഭീഷണി ബിഷ്‌ണോയിയുടെ പേരിൽ; പണം ബിറ്റ്‌കോയിനായി
കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളെന്ന് പരിചയപ്പെടുത്തിയാണ് ഭീഷണി കോളുകൾ എത്തുന്നത്. ഈസ്റ്റ് വിനോദ് നഗറിലെ ഒരു റിയൽ എസ്റ്റേറ്റ് വ്യാപാരിക്ക് ലഭിച്ച അഞ്ച് ലക്ഷം രൂപയുടെ ഭീഷണി സന്ദേശം ഇതിനൊരു ഉദാഹരണമാണ്. പണം നൽകാൻ വിസമ്മതിച്ചതോടെ ജനുവരി 12-ന് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന്റെ വീടിന് നേരെ വെടിയുതിർത്തു. പിന്നീട് പിടിയിലായ പ്രതികൾ പ്രായപൂർത്തിയാകാത്തവരായിരുന്നു. ടെലിഗ്രാം വഴി ലഭിച്ച നിർദേശമനുസരിച്ചാണ് തങ്ങൾ വെടിവെച്ചതെന്നും പ്രതിഫലം ബിറ്റ്‌കോയിനായി ലഭിച്ചുവെന്നുമാണ് ഇവർ പോലീസിനോട് വെളിപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോകലല്ല, ഇനി ‘ഷൂട്ട് ആൻഡ് സെൻഡ്’
പഴയകാലത്ത് പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു രീതി എങ്കിൽ ഇന്ന് അത് മാറി. ഇന്റർനെറ്റ് കോളുകൾ വഴി ലക്ഷങ്ങൾ ‘പ്രൊട്ടക്ഷൻ മണി’ ആവശ്യപ്പെടും. പണം നൽകിയില്ലെങ്കിൽ വീടിന് മുന്നിലോ സ്ഥാപനത്തിന് മുന്നിലോ ഷൂട്ടർമാരെ അയച്ച് വെടിയുതിർക്കും. വെടിയുതിർക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇരയ്ക്ക് അയച്ചുകൊടുത്ത് വീണ്ടും ഭീഷണിപ്പെടുത്തും.
റിയൽ എസ്റ്റേറ്റ് വ്യാപാരികൾ, ജ്വല്ലറി ഉടമകൾ, ജിം ഉടമകൾ, യൂട്യൂബർമാർ തുടങ്ങിയവരാണ് പ്രധാന ലക്ഷ്യങ്ങൾ.
ക്വട്ടേഷൻ ഏറ്റെടുക്കാൻ പ്രായപൂർത്തിയാകാത്തവർ
സോഷ്യൽ മീഡിയ വഴി തൊഴിൽരഹിതരായ യുവാക്കളെയും പ്രായപൂർത്തിയാകാത്തവരെയുമാണ് ഇത്തരം സംഘങ്ങൾ കണ്ടെത്തുന്നത്.
“ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് നിർദ്ദേശങ്ങൾ നൽകുന്നത്. ആയുധങ്ങളും വാഹനങ്ങളും പോലും ഓൺലൈൻ പാർസലുകളായി ഇവർക്ക് എത്തിച്ചുനൽകുന്നു. പലപ്പോഴും ഷൂട്ടർമാരും അവരെ നിയന്ത്രിക്കുന്നവരും തമ്മിൽ നേരിട്ട് ഒരു ബന്ധവുമുണ്ടാകാറില്ലന്നും – പോലീസ് റിപ്പോർട്ട്.
കണക്കുകൾ സൂചിപ്പിക്കുന്നത് (രജിസ്റ്റർ ചെയ്ത കേസുകൾ)
| വർഷം | കേസുകളുടെ എണ്ണം |
| 2023 | 204 |
| 2024 | 228 |
| 2025 | 212 |
